
പോത്തൻകോട്: തദ്ദേശതിരഞ്ഞെടുപ്പിൽ ഭാര്യയ്ക്കു സീറ്റ് നൽകിയാൽ എതിരെ രംഗത്തുവരുമെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട വെമ്പായം വേറ്റിനാട് സ്വദേശി എം.അജിത് കുമാറിന്റെ (53) മരണം കൊലപാതകമെന്ന് സംശയം.
മരണകാരണം തലയ്ക്കേറ്റ പരുക്കെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. 4 തവണ തലയ്ക്കു പിന്നിലേറ്റ അടി മൂലം ആഴത്തിൽ ചതവുണ്ടായെന്നും ദേഹത്ത് 31 പരുക്കുകൾ ഉണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട് .
മരണത്തിൽ ദുരൂഹത ആരോപിച്ച് അജിത്തിന്റെ ബന്ധുക്കൾ നേരത്തെ രംഗത്തുവന്നിരുന്നെങ്കിലും പൊലീസ് പരാതി ഗൗരവമായെടുത്തില്ല. 60 ദിവസം കഴിഞ്ഞ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനെത്തുടർന്ന് പൊലീസ് ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ മരണം അന്വേഷിക്കുന്നതിലെ ഒത്തുകളി ചൂണ്ടിക്കാട്ടി വട്ടപ്പാറ പൊലീസിന് എതിരെ ബന്ധുക്കൾ റൂറൽ എസ്പിക്കു പരാതി നൽകി.
ഇതോടെ ആദ്യം കേസ് അന്വേഷിച്ച എസ്ഐയെ മാറ്റി വട്ടപ്പാറ എസ്എച്ച്ഒ ചുമതല ഏറ്റെടുത്തു.ദേഹത്ത് മർദനമേറ്റതിന്റെ ചിത്രങ്ങൾ സഹിതം അജിത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ: ‘ഭാര്യ ബീന എന്റെ പേരു കൂടി ചേർത്ത് രണ്ട് തവണ മത്സരിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗമായിട്ടുണ്ട്.
ഇനി ബീന അജിത് എന്ന പേര് ഉപയോഗിക്കാൻ പാടില്ല. ഇവർക്ക് കോൺഗ്രസ് കമ്മിറ്റി സീറ്റ് നൽകിയാൽ ഞാൻ തന്നെ അവൾക്ക് എതിരെ രംഗത്തുവരും. ജാഗ്രതൈ’.
വെമ്പായം പഞ്ചായത്തിലെ കണക്കോട് വാർഡിൽ ഇക്കുറി ബീന മത്സരിച്ചു പരാജയപ്പെട്ടു.ഒക്ടോബർ 10ന് രാവിലെ അഞ്ചുമണിയോടെയാണ് അജിത്തിനെ വീട്ടിലെ ഓഫിസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് അമിതഅളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കിയെന്നായിരുന്നു മകൻ വിനായക് ശങ്കർ നൽകിയ മൊഴി പ്രകാരം പൊലീസിന്റെ എഫ്ഐആർ . മരണം നടന്ന് അഞ്ചാം നാൾ വീട്ടിലെ രണ്ടു മുറികൾ പെയിന്റടിച്ചതിലും അജിത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തതിലും ബന്ധുക്കൾ ദുരൂഹത ആരോപിച്ചെങ്കിലും പൊലീസ് ഗൗരവത്തിലെടുത്തില്ല.



