
സ്വന്തം ലേഖകൻ
കൊച്ചി: തൃശ്ശൂര്‍ റൂറല്‍ എസ്‌പി ഐശ്വര്യ ഡോങ്‌റെ വിവാഹിതയാകുന്നു.
കൊച്ചിയിലെ ഐടി പ്രൊഫണല്‍ കൂടിയായ മലയാളി അഭിഷേകാണ് വരന്‍. വിവാഹം തിങ്കളാഴ്‌ച്ച മുംബൈ ജുഹുവിലെ ഇസ്‌കോണ്‍ മണ്ഡപം ഹാളില്‍ വെച്ചു നടക്കും. വിവാഹത്തിലും റിസപ്ഷനിലും പങ്കെടുക്കാനായി കേരളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്നവര്‍ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്തിടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്ത് ഡോങ്റെയുടെയും അഞ്ജലി ഡോങ്‌റെയുടെയും മകളാണ് 26കാരിയായ ഐശ്വര്യ ഡോങ്റെ. ഐഎഎസുകാരിയാകാന്‍ മോഹിച്ച് ഐപിഎസുകാരിയായ വ്യക്തിയാണ് ഐശ്വര്യ.
തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍ നഗരങ്ങളിലാണ് ഇവര്‍ ഉദ്യോഗസ്ഥയായിരുന്നത്. കൊച്ചിയില്‍ ഡിസിപി ആയിരുന്ന വേളയിലാണ് അഭിഷേകിനെ പരിചയത്തിലാകുന്നത്. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സുഹൃത്തായിരുന്നു അഭിഷേക്. ഈ പരിചയമാണ് വിവാഹത്തിലേക്ക് എത്തുന്നത്.
കൊച്ചി സ്വദേശികളായ ഗീവര്‍ഗീസിന്റെയും ചിത്ര കൃഷ്ണന്റെയും മകനാണ് അഭിഷേക്. 1995ല്‍ മുംബൈയിലാണ് ഐശ്വര്യ ഡോങ്‌റെ ജനിച്ചത്. പഠിച്ചതും ഉന്നത വിദ്യാഭ്യാസം നേടിയതും മുംബൈയില്‍.
മുംബൈ സെന്റ് സേവിയേഴ്സ് കോളേജില്‍ ഇക്കണോമിക്സിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദം നേടി. ഐഎഎസ് ആഗ്രഹിച്ചാണ് 2017ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. ആദ്യ പരിശ്രമത്തില്‍ തന്നെ 196ാം റാങ്ക് നേടി. തുടര്‍ന്ന് ഐപിഎസ് സ്വീകരിക്കുകയായിരുന്നു.
2019 സെപ്റ്റംബറിലായിരുന്നു ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറായി ചുമതലയേറ്റത്. ജൂലൈ മാസത്തില്‍ പൂന്തുറ കോവിഡ് ഹോട്ട്സ്പോട്ടായപ്പോള്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ അന്ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറായ ഐശ്വര്യ മുന്നിട്ടിറങ്ങി. കലുഷിതമായി നിന്ന അന്തരീക്ഷം തണുപ്പിക്കുന്നതിനും സമവായ ശ്രമങ്ങള്‍ക്കും യുവ പൊലീസ് ഓഫീസര്‍ നേതൃത്വം നല്‍കിയതോടെ അവര്‍ ശ്രദ്ധിക്കപ്പെട്ടു.