play-sharp-fill
വിമാനത്താവളത്തിലെ അപകടം : രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്താൻ കേന്ദ്രം

വിമാനത്താവളത്തിലെ അപകടം : രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്താൻ കേന്ദ്രം

ന്യൂഡൽഹി : രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്തുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു.

ഇന്ദിരാഗാന്ധി ഇൻ്റർനാഷണല്‍ എയർപോർട്ടിലെ ഒന്നാം ടെർമിനലില്‍ മേല്‍ക്കൂര തകർന്ന് ഒരാള്‍ മരണപ്പെട്ട സംഭവത്തിനെ തുടർന്ന് മുൻകരുതല്‍ നടപടികളുടെ ഭാഗാമായാണ് തീരുമാനം.


എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോർട്ട് നല്‍കാനാണ് നിർദേശം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ചയാണ് കനത്ത മഴയില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിലെ മേല്‍ക്കൂര തകർന്നുവീണ് ടാക്സി ഡ്രൈവർ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ അഞ്ചരയോടെയുണ്ടായ അപകടത്തെത്തുടർന്ന് ഒന്നാംടെർമിനലിലെ പ്രവർത്തനം നിർത്തിവെച്ചിരുന്നു. ടെർമിനലില്‍ യാത്രക്കാർ വരുന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറുകള്‍ക്കുമുകളിലേക്ക് മേല്‍ക്കൂരയും ഇരുമ്ബുതൂണുകളും തകർന്നുവീഴുകയായിരുന്നു.

പുലർച്ചെ യാത്രക്കാർ കുറവായതാണ് വൻദുരന്തം ഒഴിവാക്കിയത്. മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് മൂന്നു ലക്ഷം രൂപവീതവും ആശ്വാസധനം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് സാങ്കേതികകമ്മിറ്റിയെ നിയോഗിച്ചതായി വിമാനത്താവളം അധികൃതർ അറിയിച്ചു. വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദർശിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. യാത്രക്കാർക്ക് ടിക്കറ്റുനിരക്ക് മടക്കിനല്‍കുന്നതിനും പകരം വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിനും സൗകര്യങ്ങളൊരുക്കിയതായും മന്ത്രി അറിയിച്ചു. സ്വകാര്യകമ്ബനിയായ ജി.എം.ആർ. ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കണ്‍സോർഷ്യമായ ഡല്‍ഹി ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡിനാണ് വിമാനത്താവളത്തിന്റെ നടത്തിപ്പുചുമതല.