ബോംബ് ഭീഷണി; ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം തിരിച്ചുപറന്നു

Spread the love

ബെർലിൻ : ഞായറാഴ്ച ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം യാത്ര റദ്ദാക്കി ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരികെ പറന്നു. ഹൈദരാബാദ് വിമാനത്താവളത്തില്‍ ബോംബ് ഭീഷണി ഉണ്ടായതിനാലാണ് ലുഫ്താൻസ വിമാനം തിരിച്ചുവിട്ടതെന്ന് റിപ്പോർ‌ട്ട്.ഇന്നലെ വൈകുന്നേരം 5 മണിയോടുകൂടിയാണ് വിമാനത്താവളത്തില്‍ ഈ വിമാനത്തില്‍ ബോംബ് ഉണ്ടെന്ന സന്ദേശം ലഭിച്ചത്. വിമാനത്തിന്റെ സുരക്ഷയെ കരുതി തിരിച്ചുപോകാൻ നിർദ്ദേശിക്കുകയായിരുന്നുവെന്ന് ഹൈദരാബാദ് വിമാനത്താവള അധികൃതർ പറയുന്നു. അതല്ലെങ്കില്‍ തൊട്ടടുത്ത വിമാനത്താവളത്തില്‍ എത്തി പരിശോധന നടത്താനും നിർദ്ദേശിച്ചു. നേരത്തെ വിമാനത്തിന് ഹൈദരാബാദില്‍ ലാൻഡിങ് നടത്താൻ അനുമതി കിട്ടിയില്ലെന്ന് ലുഫ്താൻസ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം.

ഫ്രാങ്ക്ഫർട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനമാണ്(LH752) ഞായറാഴ്ച യാത്ര റദ്ദാക്കി തിരികെ ഫ്രാങ്ക്ഫർട്ടിലേക്ക് പറന്നത്. വിമാനം തിരിച്ചിറങ്ങാനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടേക്ക് ഓഫ് ചെയ്ത് അധികം വൈകാതെ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം തിരികെ ഫ്രാങ്ക്ഫർട്ടിലേക്ക് മടങ്ങിയതായി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കണ്‍ട്രോളിന് (എടിസി) വിവരം ലഭിക്കുകയായിരുന്നു. ചില യാത്രക്കാർക്ക് ഹൈദരാബാദില്‍ ഇറങ്ങാൻ അനുമതി ലഭിക്കാത്തതാണ് കാരണമെന്ന് ലുഫ്താൻസ പിന്നീട് വ്യക്തമാക്കി. ഡ്രീംലൈനർ വിമാനങ്ങളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന നിരീക്ഷണങ്ങള്‍ക്കിടയിലാണ് ഈ സംഭവം. അഹമ്മദാബാദില്‍ 270-ല്‍ അധികം പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് ശേഷം, ഡിജിസിഎയുടെ നിർദ്ദേശപ്രകാരം ബോയിംഗ് 787 വിമാനങ്ങളില്‍ നിലവില്‍ സുരക്ഷാ പരിശോധനകള്‍ നടന്നുവരികയാണ്.