
ദില്ലി: വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവർത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിക്ക് വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടു. എയർ ഇന്ത്യ സ്വമേധയാ വീഴ്ചകൾ വെളിപ്പെടുത്തിയതോടെയാണ് ഡിജിസിഎ കടുത്ത നടപടി സ്വീകരിച്ചത്.
നിർബന്ധിത ലൈസൻസിംഗ്, വിശ്രമം, പ്രവർത്തന പരിചയം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാതെ തന്നെ വിമാനജീവനക്കാരെ ഷെഡ്യൂൾ ചെയ്യുകയും പറക്കാൻ അനുവദിക്കുകയും ചെയ്തുവെന്ന് എയര്‍ ഇന്ത്യ സമ്മതിക്കുകയായിരുന്നു. എആർഎംഎസ് (ഏവിയേഷൻ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം) സിസ്റ്റത്തിൽ നിന്ന് സിഎഇ ഫ്ലൈറ്റ് ആൻഡ് ക്രൂ മാനേജ്മെന്‍റ് സിസ്റ്റത്തിലേക്കുള്ള മാറ്റത്തിന് ശേഷമുള്ള പരിശോധനയിലാണ് ഈ ലംഘനങ്ങൾ കണ്ടെത്തിയത്.
കമ്പനി സ്വമേധയാ വെളിപ്പെടുത്തിയ വിവരങ്ങൾ ജീവനക്കാരുടെ ഷെഡ്യൂളിംഗ്, പാലിക്കൽ നിരീക്ഷണം, ആഭ്യന്തര ഉത്തരവാദിത്തം എന്നിവയിലെ വ്യവസ്ഥാപിത പിഴവുകളിലേക്ക് വിരൽ ചൂണ്ടുന്നു. ഈ പ്രവർത്തനപരമായ വീഴ്ചകൾക്ക് നേരിട്ട് ഉത്തരവാദികളായ പ്രധാന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടികളില്ലാത്തത് പ്രത്യേക ആശങ്കയുണ്ടാക്കുന്നതാണെന്ന് ജൂൺ 20ലെ ഉത്തരവിൽ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൂരാ സിംഗ് (ഡിവിഷണൽ വൈസ് പ്രസിഡന്‍റ്), പിങ്കി മിത്തൽ (ഡയറക്ടറേറ്റ് ഓഫ് ഓപ്പറേഷൻസ്, ക്രൂ ഷെഡ്യൂളിംഗ് ചീഫ് മാനേജർ), പായൽ അറോറ (ക്രൂ ഷെഡ്യൂളിംഗ് – പ്ലാനിംഗ്) എന്നിവരെയാണ് ഡിജിസിഎ നേരിട്ട് ഉത്തരവാദികളായി കണ്ടെത്തിയിരിക്കുന്നത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകരുകയും 241 പേർ മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ ഉത്തരവ് വരുന്നത്.
അനധികൃതവും മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ക്രൂ പെയറിംഗുകൾ, നിർബന്ധിത ലൈസൻസിംഗ്, റെസൻസി മാനദണ്ഡങ്ങളുടെ ലംഘനങ്ങൾ, ഷെഡ്യൂളിംഗ് പ്രോട്ടോക്കോളുകളിലെയും മേൽനോട്ടത്തിലെയും പിഴവുകൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരവും ആവർത്തിച്ചുള്ളതുമായ വീഴ്ചകൾക്ക് ഈ ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കിയിട്ടുണ്ട്.
ജീവനക്കാരുടെ ഷെഡ്യൂളിംഗും റോസ്റ്ററിംഗുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽ നിന്നും മൂന്ന് ഉദ്യോഗസ്ഥരെയും നീക്കം ചെയ്യാൻ ഡിജിസിഎ എയർ ഇന്ത്യക്ക് നിർദ്ദേശം നൽകി. ഈ ഉദ്യോഗസ്ഥർക്കെതിരെ കാലതാമസമില്ലാതെ ആഭ്യന്തര അച്ചടക്ക നടപടികൾ ആരംഭിക്കണം. അത്തരം നടപടികളുടെ ഫലം ഈ കത്ത് ലഭിച്ച് 10 ദിവസത്തിനുള്ളിൽ ഓഫീസിനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഷെഡ്യൂളിംഗ് രീതികളിലെ തിരുത്തൽ പരിഷ്കാരങ്ങൾ പൂർത്തിയാകുന്നതുവരെ ഉദ്യോഗസ്ഥരെ ഓപ്പറേഷണൽ അല്ലാത്ത റോളുകളിലേക്ക് മാറ്റുമെന്നും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാന സുരക്ഷയുമായി ബന്ധപ്പെട്ട ഒരു സ്ഥാനവും വഹിക്കാൻ അവരെ അനുവദിക്കില്ലെന്നും ഡിജിസിഎ വ്യക്തമാക്കി. ഭാവിയിൽ ക്രൂ ഷെഡ്യൂളിംഗ് മാനദണ്ഡങ്ങൾ, ലൈസൻസിംഗ്, അല്ലെങ്കിൽ ഫ്ലൈറ്റ് ടൈം ലിമിറ്റേഷൻസ് എന്നിവയിൽ എന്തെങ്കിലും ലംഘനം ഓഡിറ്റുകളിലോ പരിശോധനകളിലോ കണ്ടെത്തിയാൽ പിഴകൾ, ലൈസൻസ് സസ്പെൻഷൻ, അല്ലെങ്കിൽ ഓപ്പറേറ്റർ പെർമിഷനുകൾ റദ്ദാക്കൽ എന്നിവയുൾപ്പെടെയുള്ള കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.