കാന്‍സര്‍ ഗുരുതരമായി ബാധിച്ചവര്‍ക്ക് പ്രതീക്ഷയേകി എയിംസിന്‌റെ തെറാനോസ്റ്റിക്‌സ് ചികിത്സ.  

Spread the love

 

സ്വന്തം ലേഖിക 

video
play-sharp-fill

കാന്‍സര്‍ ഗുരുതരമായി ബാധിച്ച രോഗികളെ ചികിത്സിക്കാന്‍ കഴിഞ്ഞ 15 വര്‍ഷമായി എയിംസ് ഉപയോഗിക്കുന്ന തെറാനോസ്റ്റിക്‌സ് ചികിത്സ ആയുര്‍ദൈര്‍ഘ്യം കൂട്ടുന്നതായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍.

 

റേഡിയോ ആക്ടീവ് മരുന്നിന്റെ സംയോജനവും ട്യൂമറിനെ ചികിത്സിക്കാന്‍ തെറാപ്പിയും സംയുക്തമായി ഉപയോഗിക്കുന്ന ചികിത്സാരീതിയാണ് തെറനോസ്റ്റിക്‌സ്. ഈ ചികിത്സാരീതികൊണ്ട് കുറഞ്ഞത് രണ്ട് വര്‍ഷംവരെ രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് സാധിച്ചതായി എയിംസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആരോഗ്യമുള്ള കോശങ്ങളെ ഒഴിവാക്കി കാന്‍സര്‍ ബാധിത കോശങ്ങളിലേക്ക് ടാര്‍ഗെറ്റുചെയ്ത ഡോസുകള്‍ നല്‍കുകയാണ് ഈ ചികിത്സയിലൂടെ ചെയ്യുന്നതെന്ന് ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം പ്രൊഫസറും ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുമായ ഡോ സി എസ് ബാല്‍ പറഞ്ഞു. പരമ്ബരാഗത കാന്‍സര്‍ ചികിത്സ പരാജയപ്പെട്ടതിന് ശേഷം ഒരു ചികിത്സയും ഫലിക്കാത്ത രോഗികള്‍ക്ക് ഈ തെറാപ്പി ഫലപ്രദമായി ഉപ യോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. റേഡിയേഷന്‌റെയും കീമോതെറാപ്പിയുടെയും സംയോജിത ഗുണങ്ങളുള്ള റേഡിയോ ന്യൂക്ലൈഡുകളോ റേഡിയോ ഐസോടോപ്പുകളോ ഉപയോഗിച്ച്‌ ലേബല്‍ ചെയ്ത തന്മാത്രകളാണ് ഇവിടെ ഉപയോഗിക്കുന്നത്.

 

ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങിയ രീതികളാണ് സാധാരണയായി കാന്‍സര്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. രോഗം മറ്റവയവങ്ങളിലേക്ക് പടരുന്ന സന്ദര്‍ഭങ്ങളില്‍, മരുന്നുകള്‍ മാത്രമേ സാധ്യമാകൂ. ബാഹ്യ ബീം റേഡിയേഷനും ശസ്ത്രക്രിയയും ലോക്കോ-റീജിയണല്‍ തലത്തില്‍ ഫലപ്രദമാണെങ്കിലും വിപുലമായ വിദൂര വ്യാപനങ്ങളെ ചികിത്സിക്കുന്നതില്‍ അവയ്ക്ക് പരിമിതികളുണ്ട്.

 

പ്രോസ്റ്റേറ്റ് കാന്‍സര്‍ ഗുരുതരമായി ബാധിച്ച രോഗികളില്‍ ഈ തെറാപ്പി നല്ല ഫലങ്ങള്‍ കാണിക്കുന്നതായും ഡോക്ടര്‍ പറയുന്നു. റേഡിയോ അയഡിന്‍-റിഫ്രാക്ടറി തൈറോയ്ഡ് കാന്‍സര്‍, ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറുകള്‍, ട്രിപ്പിള്‍-നെഗറ്റീവ് ബ്രസ്റ്റ് കാന്‍സര്‍, മെഡുല്ലറി തൈറോയ്ഡ് കാന്‍സര്‍ തുടങ്ങിയ അര്‍ബുദാവസ്ഥകളിലും ഈ ചികിത്സാരീതി ഫലപ്രദമാണ്.

 

ഈ ചികിത്സാരീതിയിലും വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ട്. ചികിത്സയില്‍ ഉപയോഗിക്കുന്ന ലുട്ടെഷ്യം-177, ആല്‍ഫ-എമിറ്റിങ് റേഡിയോ ന്യൂക്ലൈഡുകള്‍ എന്നിവയുടെ ലഭ്യതക്കുറവ് പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇതിനായി ജര്‍മനിയില്‍ നിന്നുള്ള ഇറക്കുമതിക്ക് ഏറെ ചെലവുമുണ്ട്. ആല്‍ഫ-എമിറ്റിങ് റേഡിയോ ന്യൂക്ലൈഡുകളുടെ ഒരു ഡോസിന് അഞ്ച് ലക്ഷം രൂപയിലധികം വിലവരും. ഇന്ത്യയില്‍ മരുന്ന് ലഭ്യമല്ലാത്തതിനാല്‍ രോഗിക്ക് ഇതു പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നു,’ ഇതിനൊരു പരിഹാരം കണ്ടെത്താന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.