മുരിങ്ങൂർ ധ്യാന കേന്ദ്രത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: രോഗികളിൽ എയ്ഡ്സ് മരുന്ന് പരിശോധിച്ചു

മുരിങ്ങൂർ ധ്യാന കേന്ദ്രത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: രോഗികളിൽ എയ്ഡ്സ് മരുന്ന് പരിശോധിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: നിരന്തരം വിവാദങ്ങളുടെ കേന്ദ്രമായ മുരിങ്ങൂർ ധ്യാന കേന്ദ്രത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ധ്യാനകേന്ദ്രത്തിലെ ദുരൂഹ മരണങ്ങളെ കുറിച്ചാണ് വീണ്ടും വിവാദം ഉയരുന്നത്. ഇവിടെ എത്തിയ രോഗികളെ എയ്ഡ്സിനുള്ള മരുന്ന് കുത്തി വച്ച് കൊലപ്പെടുത്തിയതായാണ് വെളിപ്പെടുത്തൽ പുറത്ത് വന്നിരിക്കുന്നത്. എയിഡ്സ് രോഗികൾക്ക് മേൽ മരുന്ന് പരീക്ഷണം നടത്തിയെന്നാണ് പുതിയ കണ്ടെത്തിയത്. ട്വന്റി ഫോർ ചാനലാണ് ഇവരുടെ വെളിപ്പെടുത്തൽ പുറത്തുവിട്ടത്. മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തിൽ ദുരൂഹമരങ്ങളെ കുറിച്ച് അന്വേഷണ നടത്തിയ പത്തംഗ സംഘം 2006 സെപ്തംബർ 30 ഒക്ടോബർ 1-നു നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതല ഉണ്ടായിരുന്ന രാജൻ വാര്യർ അടക്കം നാല് ഡോക്ടർമാരാണ് പരിശോധന നടത്തിയത്. എന്നാൽ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ച് വിട്ട സുപ്രീം കോടതി ഉത്തരവിന്റെ പിന്നാലെ ഈ റിപ്പോർട്ടുകൾ പുറം ലോകം കാണാതെ പോകുകയായിരുന്നു. മാനസികാരോഗ്യ ആശുപത്രികളുടെ ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് ധ്യാനകേന്ദ്രത്തിൽ ആശുപത്രി പ്രവർത്തിച്ചതെന്ന് സംഘത്തിലുണ്ടായിരുന്ന ഡോ സുബ്രഹ്മണ്യൻ വെളിപ്പെടുത്തുന്നു.
തൃശ്ശൂർ മാനസികാരോഗ്യകേന്ദ്രത്തിന്റെ ആർഎംഒയായിരുന്നു അദ്ദേഹം. എയിഡ്സ് രോഗികളിലാണ് ധ്യാനകേന്ദ്രത്തിൽ മരുന്ന് പരീക്ഷണം നടത്തിയതെന്ന് പരിശോധന സംഘത്തിലുണ്ടായിരുന്ന ഡോക്ടർമാർ വെളിപ്പെടുത്തി. ആയൂർവേദ മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോമിയോ മരുന്ന് നൽകി. ഈ മരുന്നുകൾ മിനറൽ വാട്ടറിന്റെ കുപ്പിയിലാണ് സൂക്ഷിച്ചിരുന്നത്. ആവശ്യത്തിന് ജീവനക്കാർ പോലും ഇവിടെയുണ്ടായിരുന്നില്ല. നിയമവിരുദ്ധമായാണ് മരുന്ന് പരീക്ഷിച്ചത്. പല രോഗികളും മരിച്ചു പോയി- രാജൻ വാര്യർ വെളിപ്പെടുത്തുന്നു.