
തിരുവനന്തപുരം: കേരള മോട്ടോർ വാഹന വകുപ്പിന്റെ കേരള സേഫ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഗതാഗത അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനാണ് എഐ സംവിധാനം സർക്കാർ നടപ്പിലാക്കിയതെങ്കിലും വിപരീതഫലമാണ് ഉണ്ടായത്.
ഈ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളിലൂടെ ഒന്നരവർഷം കൊണ്ട് ഗതാഗത നിയമലംഘനത്തിന് പിഴയായി പിരിച്ചത് 161.57 കോടി രൂപയാണ്. അൻപത് ലക്ഷത്തോളം ആളുകളില്‍ നിന്നും ഈടാക്കിയ തുകയാണിത്.
അപകടങ്ങളുടെ എണ്ണം കുറയ്ക്കുമെന്നും യാത്രാസുരക്ഷ മെച്ചപ്പെടുമെന്നും പ്രതീക്ഷിച്ചാണ് എ.ഐ. ക്യാമറകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ 2024 ആയപ്പോഴേക്കും അപകടങ്ങള്‍ വർധിക്കുകയാണ് ചെയ്തത്. അതേസമയം മരണ സംഖ്യ കുറഞ്ഞുവെന്നത് ആശ്വാസമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2023 മധ്യത്തിലാണ് സംസ്ഥാന വ്യാപകമായി എഐ ക്യാമറകള്‍ സ്ഥാപിച്ചത്. ആ വർഷം 48,091 വാഹനാപകടങ്ങളും 4,080 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 2024-ല്‍ 48,919 അപകടങ്ങളും 3,774 മരണങ്ങളുമുണ്ടായി. അപകടങ്ങള്‍ വളരെയധികം കുറയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കിയ പദ്ധതി ഫലപ്രദമാകുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റില്‍ നിന്നുള്ള കണക്കുകളാണിത്. ക്യാമറകളുടെ വ്യക്തത ഉറപ്പാക്കാനുള്ള ‘കാലിബ്രേഷൻ’ ചെയ്യാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ അധികൃതർ പറയുന്നത്. സംസ്ഥാനത്തുടനീളം 732 എഐ ക്യാമറകൾ സ്ഥാപിക്കുന്നതിനായി 232 കോടി രൂപ ചിലവുണ്ടായിട്ടുണ്ട്.