പിഴയിട്ടത് 390 കോടി, കിട്ടിയത് 71.18 കോടി, കരാർ കഴിഞ്ഞതോടെ നോട്ടീസ് വിതരണം നിർത്തി, ഒരു വയസ് തികയുമ്പോഴും എങ്ങുമെത്താതെ എ.ഐ. ക്യാമറകള്‍
തിരുവനന്തപുരം: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചിട്ട് ഒരു വർഷം തികയുന്നു. എന്നാൽ, 71.18 കോടി രൂപ മാത്രമാണ് ഇതുവരെ പിഴയായി ഖജനാവിലെത്തിയത്. 59.58 ലക്ഷം കേസുകളിലായി 390 കോടിരൂപ പിഴയിട്ടെങ്കിലും അഞ്ചിലൊന്നുപോലും സർക്കാരിന് കിട്ടിയിട്ടില്ല.
പിഴ നോട്ടീസ് വിതരണം നിർത്തിയതാണ് വരുമാനത്തെ ബാധിച്ചത്. പിടിക്കപ്പെട്ടതില്‍ 25 ലക്ഷം പേർക്കു മാത്രമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കെല്‍ട്രോണ്‍ ആണ് പിഴ നോട്ടീസ് അയച്ചിരുന്നത്. എന്നാൽ, കരാർ കാലാവധി അവസാനിച്ചതോടെ നോട്ടീസ് അയക്കുന്നത് കെല്‍ട്രോണ്‍ നിർത്തി.
നോട്ടീസ് നല്‍കുമ്പോള്‍ പിഴയുടെ 25 ശതമാനം അടയ്ക്കപ്പെടുന്നുണ്ട്. എസ്.എം.എസ്. മാത്രമാകുമ്പോള്‍ എട്ടുശതമാനമായി പിഴയടയ്ക്കുന്നത് കുറയും. 25 ലക്ഷം പേർക്കുകൂടി നോട്ടീസ് അയച്ചാല്‍ കുറഞ്ഞത് 70 കോടി രൂപകൂടി ഖജനാവിലെത്തുമെന്നാണ് വിലയിരുത്തൽ. കെല്‍ട്രോണിന്റെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയില്‍ 230 കോടിരൂപയായിരുന്നു ചെലവ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതി നടപ്പിലാക്കിയപ്പോൾ വർഷം 120 കോടിരൂപ പിഴ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 11.7 കോടി രൂപവീതം 20 തവണകളായി കെല്‍ട്രോണിന് കൈമാറാനാണ് തീരുമാനിച്ചിരുന്നത്. ഉപകരാറുകളില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചതോടെ കെല്‍ട്രോണിനുള്ള പ്രതിഫലം തടഞ്ഞു.
അതോടെ രണ്ടുതവണയായി 20 കോടിരൂപ മാത്രമാണ് കൈമാറിയത്. 2023 ജൂണ്‍ 3നാണ് പദ്ധതി തുടങ്ങിയത്. 726 ക്യാമറകൾ സ്ഥാപിച്ചു. എന്നാൽ, ദേശീയപാത നിർമാണം നടക്കുന്നതിനാല്‍ 40 ക്യാമറകള്‍ നീക്കം ചെയ്യേണ്ടി വന്നു.