എട്ടിന്റെ പണി കൊടുത്ത് തോട്ടി !! മരച്ചില്ല വെട്ടാൻ തോട്ടിയുമായി പോയ കെ.എസ്.ഇ.ബിയുടെ ജീപ്പിന് 20,500 രൂപ പിഴയിട്ട് മോട്ടോർ വാഹനവകുപ്പിന്റെ നോട്ടീസ്; എ.ഐ ക്യാമറയുടെ ഷോക്കിൽ ഞെട്ടി ഉദ്യോ​ഗസ്ഥർ

Spread the love

സ്വന്തം ലേഖകൻ

കൽപ്പറ്റ: മരച്ചില്ല വെട്ടാൻ തോട്ടിയുമായി പോയ കെ.എസ്.ഇ.ബിയുടെ ജീപ്പിന് എ.ഐ കാമറ 20,500 രൂപ പിഴയിട്ടു. ഡ്യൂട്ടി സമയത്ത് കെ.എസ്.ഇ.ബി ലൈൻ വർക്കിനായി തോട്ടിയുമായി പോയ വാഹനത്തിനാണ് പിഴ ഈടാക്കി കൊണ്ട് നോട്ടീസ് വന്നിരിക്കുന്നത്. വയനാട് അമ്പലവയൽ സെക്ഷൻ ഓഫിസിലെ ജീപ്പിനാണ് പിഴ. എ.ഐ കാമറയിൽ പതിഞ്ഞാണ് പിഴയടക്കാനുള്ള നോട്ടീസ് കിട്ടിയത്.

ജീപ്പിന് പുറത്തേക്ക് തള്ളി നിൽക്കുന്ന വിധത്തിൽ തോട്ടി കെട്ടിയതിന് 20,000 രൂപയും ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാത്തതിന് 500 രൂപയുമാണ് പിഴ കിട്ടിയത്. കെ.എസ്.ഇ.ബിക്ക് വേണ്ടി കരാറടിസ്ഥാനത്തിൽ ഓടുകയായിരുന്നു ജീപ്പ്. ജൂൺ ആറിന് പിഴയിട്ടത് ചിത്രം സഹിതം 17നാണ് വാഹന ഉടമക്ക് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഴ ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പിനെ സമീപിക്കാനാണ് കെ.എസ്.ഇ.ബി തീരുമാനം. മഴക്കാലമായതോടെ ലൈനിൽ അറ്റകുറ്റപ്പണികൾ വർധിക്കും. ഈ സാഹചര്യത്തിൽ തോട്ടിയുമായി പോകുമ്പോൾ വീണ്ടും പിഴവരുമോയെന്നാണ് കെ.എസ്.ഇ.ബിക്കായി കരാറടിസ്ഥാനത്തിൽ ഓടുന്ന വാഹന ഉടമ ചോദിക്കുന്നത്.

ജൂണ്‍ ആറിന് ചാര്‍ജുചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്. വണ്ടിയുടെ ചിത്രങ്ങളും പിഴയ്ക്ക് കാരണമായ കുറ്റങ്ങളും സഹിതം എം.വി.ഡിയുടെ കത്തുവന്നതോടെ വാഹന ഉടമ ഞെട്ടി. കാലങ്ങളായി ഇതേരീതിയില്‍ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയീടാക്കിയത് കെ.എസ്.ഇ.ബി.ക്കും വലിയ ഷോക്കായി. കെ.എസ്.ഇ.ബിക്കായാണ് വാഹനം ഓടിയതെന്നതിനാല്‍ പിഴതുക ബോര്‍ഡ് തന്നെ അടക്കേണ്ടിവരും.

സംഭവത്തില്‍ കെ.എസ്.ഇ.ബി. ഉന്നതരെയും മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെയും വിവരമറിയിച്ചിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി. ഇലക്ട്രിക് സെക്ഷന്‍ അസി. എഞ്ചിനീയര്‍ എ.ഇ. സുരേഷ് പറഞ്ഞു. ലൈനില്‍ ധാരാളം അറ്റകുറ്റപ്പണികള്‍ ഉളള മഴക്കാലത്ത് എ.ഐ. കാമറയെപ്പേടിച്ച് വണ്ടി പുറത്തിറക്കാന്‍ പറ്റാതായും ജീവനക്കാർ പറഞ്ഞു.