
സ്വന്തം ലേഖകൻ
പത്തനംതിട്ട: തന്റെ പേരില്‍ വ്യാജമായി രജിസ്റ്റര്‍ ചെയ്തൊരു ബൈക്ക് കഴിഞ്ഞ 13 വര്‍ഷമായി നിരത്തിലുണ്ടെന്ന് അറിഞ്ഞതിന്റെ ഞെട്ടിലിലാണ് പത്തനംതിട്ട വലഞ്ചുഴി സ്വദേശി ആസിഫ് അബൂബക്കര്‍.ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടിയ എ.ഐ ക്യാമറയില്‍ നിന്ന് തുടര്‍ച്ചയായി നോട്ടീസ് കിട്ടിയപ്പോഴാണ് തന്റെ പേരില്‍ മറ്റാരോ വാഹനം രജിസ്റ്റര്‍ ചെയ്ത കാര്യം തിരിച്ചറിഞ്ഞതെന്ന് യുവാവ് പറയുന്നു.
പൊലീസിന്റെ സഹായത്തോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.ആനന്ദപ്പള്ളി, ഏഴംകുളം എന്നിവിടങ്ങളിലെ എഐ ക്യാമറകളില്‍ നിന്ന് തുടര്‍ച്ചയായി നോട്ടീസുകള്‍ കിട്ടിയപ്പോള്‍, ആസിഫ് ഒന്നു ഞെട്ടി. താൻ ഇതുവരെ ജീവിതത്തില്‍ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത ബൈക്കിന്റെ പേരിലായിരുന്നു പെറ്റി അത്രയും വരുന്നത്. മോട്ടോര്‍ വാഹനവകുപ്പില്‍ തിരിക്കയപ്പോള്‍ വീണ്ടും ഞെട്ടി. ഒരു ബൈക്ക് തന്റെ പേരില്‍ 2010 ല്‍ പത്തനംതിട്ട ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ മോട്ടോര്‍ വാഹനവകുപ്പിലും പൊലീസിലും പരാതി നല്‍കി. എന്നാല്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ലെന്ന് യുവാവ് പറയുന്നു.വാഹനം രജിസ്റ്റര്‍ ചെയ്യാനായി താന്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുകയോ അപേക്ഷകളില്‍ ഒപ്പിട്ട് കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് ആസിഫ് പറയുന്നു. എന്നാല്‍ ലഹരി മാഫിയ പ്രവര്‍ത്തനം ഉള്‍പ്പെടെ നടത്തുന്നവര്‍ക്ക് വ്യാജമായി വാഹനം രജിസ്റ്റര്‍ ചെയ്തു കൊടുക്കുന്ന ഒരു സംഘം, മോട്ടോര്‍ വാഹനവകുപ്പില്‍ ഉണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, ആസിഫിന്‍റെ പരാതി പരിശോധിച്ചുവരികയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം പറഞ്ഞു. വ്യാജ രജിസ്ട്രേഷൻ ഉള്‍പ്പെടെ ഗൗരവമേറിയ ആക്ഷേപമായതിനാല്‍ പൊലീസിന്റെ സഹായത്തോടെ മാത്രമേ അന്വേഷിക്കാനാകൂ എന്നാണ് ഔദ്യോഗിക വിശദീകരണം. എന്തായാലും തെറ്റായി നോട്ടീസ് നല്‍കുന്നതിന്റെ പേരില്‍ അടക്കം നിരവധി ആക്ഷേപങ്ങള്‍ എ.ഐ ക്യാമറകള്‍ക്കെതിരെ വരാറുണ്ട്. എന്നാല്‍ തനിക്ക് കിട്ടിയ പെറ്റിയിലൂടെ വ്യാജനെ തിരിച്ചറിഞ്ഞതിന് എ.ഐ സംവിധാനത്തോട് നന്ദി പറയുകയാണ് ആസിഫ്.