
ന്യൂഡൽഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് മരിച്ചവരുടെ ഡിഎൻഎ പരിശോധന ഫലം പുറത്ത് വന്നു. നിലവിൽ 11 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതിൽ ഒരാളുടെ മൃതദേഹം ബന്ധുക്കൾ കൈമാറി.
ഗുജറാത്ത് സ്വദേശി പൂർണിമ പട്ടേലിന്റെ മൃതദേഹമാണ് ബന്ധുക്കൾക്ക് കൈമാറിയത്. രണ്ട് മൃതദേഹങ്ങൾ കൂടി ഇന്ന് ബന്ധുക്കൾക്ക് കൈമാറും. സൂക്ഷ്മതയോടെ ചെയ്യേണ്ട പ്രക്രിയയാണിതെന്നും അതിനാൽ സമയമെടുക്കുമെന്നും സിവിൽ ആശുപത്രി അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. രജനീഷ് പട്ടേൽ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. സംഭവത്തിൽ വിമാനത്തിലുള്ള 241 പേർ മരണപ്പെട്ടപ്പോൾ ഒരാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് ആണ് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസുകാർ, ഒരു കനേഡിയൻ പൗരൻ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു.
625 അടി ഉയരത്തിലെത്തിയ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്നൽ ലഭിച്ചില്ല. പിന്നാലെ തകർന്നു വീഴുകയായിരുന്നു.