
ചാന്ദിപുർ (ഒഡിഷ) : ഡി.ആർ.ഡി.ഒ. വികസിപ്പിച്ച ആണവായുധവാഹശേഷിയുള്ള മധ്യദൂര ഭൂഖണ്ഡാന്തര മിസൈൽ അഗ്നി 3-ന്റെ പരിഷ്കരിച്ച പതിപ്പിന്റെ പരീക്ഷണം വിജയം. 3000-3500 കിലോമീറ്റർവരെയാണ് ദൂരപരിധി.
ഒഡിഷയിലെ ചാന്ദിപുർ ഇൻ്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം. 50 ടണ്ണാണ് ഭാരം. 1500 കിലോഗ്രാം പേലോഡ് വഹിക്കാൻ ശേഷിയുണ്ട്. പരീക്ഷണത്തിലൂടെ മിസൈലിൻ്റെ പ്രവർത്തന, സാങ്കേതിക ഘടകങ്ങൾ വിജയകരമായി പൂർത്തിയാക്കിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ മേൽനോട്ടത്തിലാണ് പരീക്ഷണം നടന്നത്. അഗ്നി സീരീസിലെ ഈ മിസൈൽ ഇന്ത്യയുടെ പ്രതിരോധ കവചത്തിന് കൂടുതൽ കരുത്ത് പകരുന്നു. 3000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ അഗ്നി-3 മിസൈലിന് ശേഷിയുണ്ട്. അഗ്നി-1: 700 കിമീ, അഗ്നി-2: 2,000 കിമീ, അഗ്നി-3: 3000 കിമീ, അഗ്നി-4: 4,000 കിമീ, അഗ്നി-5: 5000 കി.മീ എന്നിങ്ങനെയാണ് അഗ്നി സീരീസുകൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിആർഡിഒ വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം, പൃഥ്വി മിസൈലുകളുടെ പരിധിയിൽ വരുന്ന (150-350 കിമീ) ലക്ഷ്യങ്ങളെ തകർക്കാൻ ചുരുങ്ങിയത് 220 കിമീ ദൂരപരിധിയിൽ അഗ്നി-1 ഉപയോഗിക്കാൻ സാധിക്കും. ക്രൂയിസ് മിസൈലായ ബ്രഹ്മോസും (30-300 കിമീ പരിധി) അഗ്നി മിസൈലുകളും ചേരുന്നതോടെ 30 കിലോമീറ്റർ മുതൽ 5,000 കിലോമീറ്റർ വരെയുള്ള ഏത് ലക്ഷ്യത്തെയും നേരിടാൻ ഇന്ത്യയ്ക്ക് സാധിക്കും.



