play-sharp-fill
നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും രണ്ടു ഘട്ടങ്ങളിലായി നടന്ന ചോദ്യംചെയ്യലിനു ശേഷം ദിലീപിനെ വീണ്ടും ഇന്ന് ചോദ്യം ചെയ്യും : എന്നാൽ ഈ ചോദ്യം ചെയ്യലില്‍ ഒന്നും സംഭവിക്കില്ലെന്ന്  ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള

നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും രണ്ടു ഘട്ടങ്ങളിലായി നടന്ന ചോദ്യംചെയ്യലിനു ശേഷം ദിലീപിനെ വീണ്ടും ഇന്ന് ചോദ്യം ചെയ്യും : എന്നാൽ ഈ ചോദ്യം ചെയ്യലില്‍ ഒന്നും സംഭവിക്കില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള

സ്വന്തം ലേഖകൻ
കൊച്ചി: അന്വേഷണ സംഘം ആലുവ പോലീസ് ക്ലബിൽ നടിയെ പീഡിപ്പിച്ച കേസിലെ പുനരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും.

നടിയെ പീഡിപ്പിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടതായും കേസിലെ സാക്ഷികളെ സ്വാധീനിച്ചതായും സംവിധായകന്‍ പി.ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് പുരന്വേഷണത്തിനു വഴി തെളിച്ചത്. ഈ ചോദ്യം ചെയ്യലില്‍ ഒന്നും സംഭവിക്കില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയുടെ നിലപാട്. രാമന്‍പിള്ളയുമായി വിശദ ചര്‍ച്ചകള്‍ നടത്തിയ ശേഷമാകും ദിലീപ് ചോദ്യം ചെയ്യലിന് എത്തുക.


കേസില്‍ എട്ടാം പ്രതിയാണു ദിലീപ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെയും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിന്റെയും ഭാഗമായി ദിലീപ് അടക്കം 7 പേരുടെ ഫോണുകള്‍ പരിശോധിച്ചിരുന്നു. ഇതില്‍ നിന്നു ലഭിച്ച തെളിവുകള്‍ നിര്‍ണ്ണായകമാകും. ആരോപണം എല്ലാം ദിലീപ് നിഷേധിച്ചിരുന്നു.ഫോണുകളില്‍ നിന്നു നശിപ്പിച്ചതായി കണ്ടെത്തിയ പല വാട്‌സാപ് ചാറ്റുകളും വോയ്‌സ് മെസേജുകളും ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്താല്‍ വീണ്ടെടുത്തു. എന്നാല്‍ തന്റെ ഫോണിലെ ഒന്നും നശിപ്പിച്ചിട്ടില്ലെന്ന നിലപാടിലാണ്
ദിലീപ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലചന്ദ്രകുമാര്‍ പൊലീസിനു കൈമാറിയ വിഡിയോ, ഓഡിയോ തെളിവുകള്‍, ദിലീപ് മുംബൈയിലെ ലാബില്‍ നിന്നു മായ്ച്ച 2ഫോണുകളിലെ വിവരങ്ങള്‍, ഹാക്കര്‍ സായ്ശങ്കര്‍ വിവരങ്ങള്‍ നശിപ്പിച്ച ഫോണുകളില്‍ നിന്നു വീണ്ടെടുത്ത തെളിവുകള്‍, സായ്ശങ്കര്‍ അന്വേഷണ സംഘത്തിനു കൈമാറിയ വിവരങ്ങള്‍ തുടങ്ങി ഒട്ടേറെ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യംചെയ്യല്‍. 14 പ്രതികളുള്ള കേസിന്റെ വിചാരണ അന്തിമഘട്ടത്തോട് അടുക്കവേ, ഹൈക്കോടതി വിധിയിലൂടെയാണ് പുനരന്വേഷണത്തിന് വഴിതുറന്നത്.

വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ വാദങ്ങളെ പ്രതിഭാഗം ശക്തമായി പ്രതിരോധിച്ചിരുന്നതിനാല്‍ അന്വേഷണ സംഘത്തിനും ഈ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. ഏഴ് മൊബൈല്‍ഫോണുകളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ടുകളാണ് നിര്‍ണായക തെളിവാകുന്നത്. അതില്‍ അഞ്ചെണ്ണം ദിലീപ് ഹൈക്കോടതിയില്‍ പരിശോധനയ്ക്കായി നല്‍കി. ഇതില്‍ രണ്ടെണ്ണം മുംബൈയിലെ സ്വകാര്യ ലാബിലേക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ അയച്ചു എന്നാണ് ആരോപണം.

മൊബൈല്‍ കമ്ബനിയുമായി ബന്ധപ്പെട്ട് ഈ രണ്ട് ഫോണുകളുടെ മിറര്‍ ഇമേജ് അന്വേഷക സംഘം സംഘടിപ്പിച്ചിട്ടുണ്ട്. ഏഴു ഫോണുകളുടെയും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പ്രത്യേകം ഫോള്‍ഡറുകളിലായാണ് തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്ന് ലഭിച്ചത്.

ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ച സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ ഐമാക് കംപ്യൂട്ടറിന്റെ ഫൊറന്‍സിക് പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇതും കേസിന്റെ തുടരന്വേഷണത്തില്‍ നിര്‍ണായകമാകും.

നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും രണ്ടു ഘട്ടങ്ങളിലായി നടന്ന ചോദ്യംചെയ്യലിനു ശേഷമാണ് ദിലീപ് വീണ്ടും എത്തുന്നത്. നടിയെ ഉപദ്രവിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് കേസില്‍ പുനരന്വേഷണത്തിലേക്ക് എത്തിച്ചത്.

സിനിമാ മേഖലയില്‍നിന്നുള്ളവരുടേതുള്‍പ്പെട്ട വാട്സാപ്പ് ചാറ്റുകളും വോയ്സ് ക്ലിപ്പുകളും ഈ ഫോണുകളില്‍ നിന്ന് നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും ഫൊറന്‍സിക് വിദഗ്ദ്ധരുടെ സഹായത്താല്‍ തിരികെയെടുത്തിട്ടുണ്ട്. സായ് ശങ്കര്‍ നശിപ്പിച്ച വിവരങ്ങളില്‍ ചില കോടതിരേഖകളും ഉണ്ടായിരുന്നതായി ഇയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്.

2017-ഫെബ്രുവരി 17-നാണ് ഓടിക്കൊണ്ടിരുന്ന കാറിനുള്ളില്‍വെച്ച്‌ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ നല്‍കി നടിയെ ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് രാജ്യത്ത് ആദ്യത്തേതായിരുന്നു. കേസില്‍ ആദ്യം പള്‍സര്‍ സുനിയും ഇയാളിലൂടെ ദിലീപും അറസ്റ്റിലായി. 85 ദിവസം ദിലീപ് ആലുവ സബ് ജയില്‍വാസവും അനുഭവിച്ചിരുന്നു.