
സ്വന്തം ലേഖകൻ
കോട്ടയം: പതിനാല് വർഷം മുൻപ് പൊലീസിന്റെ തെളിവെടുപ്പിനിടെ ഗാന്ധിനഗർ പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും കൈവിലങ്ങുമായി രക്ഷപെട്ട കള്ളനോട്ട് കേസിലെ പ്രതിയെ ക്രൈം ബ്രാഞ്ച് സംഘം ഡൽഹിയിൽ നിന്നും പിടികൂടി.
ആർപ്പൂക്കര സ്വദേശിയായ മിഥുനെയാണ് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിനാലു വർഷം മുൻപ് മിഥുൻ നാട്ടകം കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ സുഹൃത്തുമായി ഗാന്ധിനഗറിലെ പെട്രോൾ പമ്പിലെത്തി 500 രൂപ നല്കി ബൈക്കിൽ പെട്രോൾ അടിച്ചു. തുടർച്ചയായി രണ്ട് ദിവസം 500 രൂപ നോട്ട് നല്കിയതിനെ തുടർന്ന് പമ്പ് ജീവനക്കാർക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കള്ളനോട്ടാണെന്ന് മനസിലായത് . തുടർന്ന് പമ്പ് അധികൃതരുടെ പരാതിയെ തുടർന്നാണ് മിഥുനെ ഗാന്ധിനഗർ പൊലീസ് കള്ളനോട്ട് കേസിൽ അറസ്റ്റ് ചെയ്തത്.
തുടർന്ന് ഗാന്ധിനഗർ പൊലീസ് പെട്രോൾ പമ്പിൽ തെളിവെടുപ്പ് നടത്തി. തുടർന്ന് ചോദ്യം ചെയ്യലിൽ പുല്ലരിക്കുന്നിലുള്ള സുഹൃത്തിന്റെ വീട്ടിലും കള്ളനോട്ടുണ്ടെന്ന് മിഥുൻ പറഞ്ഞു. മിഥുന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പുല്ലരിക്കുന്നിലേക്ക് പോയ പോലീസ് സംഘത്തിന്റെ കസ്റ്റഡിയിൽ നിന്ന് വിലങ്ങുമായി മിഥുൻ രക്ഷപെടുകയായിരുന്നു.
രക്ഷപെട്ട മിഥുൻ ആദ്യം കൊല്ലത്തേക്കും, പിന്നീട് ബാംഗ്ലൂർക്കും പോയി. പിന്നീട് ഡൽഹി മയൂർവിഹാറിലെത്തി ഒളിവിൽ കഴിയുകയായിരുന്നു.
മിഥുൻ ഡൽഹിയിലുണ്ടെന്ന് ക്രൈംബ്രാഞ്ച് എസ്പി പി.എം സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് അന്വേഷണം ഡൽഹിയിലേക്ക് വ്യാപിപ്പിച്ചു.
ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെ മയൂർ വിഹാറിലെത്തി ഒരാഴ്ചയോളം പ്രദേശം അരിച്ച് പെറുക്കി അന്വേഷണം നടത്തുകയും മിഥുനെ കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഡിവൈഎസ്പി വൈ നിസാമുദ്ദീന്റെ നിർദേശപ്രകാരം ഡിറ്റക്ടീവ് ഇൻസ്പെക്ടർ അനൂപ് ജോസ്, എ എസ് ഐമാരായ ജി ഡി അനു, എം ജി അജിമോൻ, എം.ബി അനുമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ്.ബിനു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



