‘ജാഗ്രത പാലിക്കണം’; കോട്ടയം ജില്ലയില്‍ കോവിഡിന് പിന്നാലെ എലിപ്പനിയും വ്യാപകമാകുന്നു

Spread the love

കോട്ടയം: കോട്ടയം ജില്ലയില്‍ കോവിഡിന് പിന്നാലെ എലിപ്പനിയും വ്യാപകമാകുന്നു. കേരളത്തിൽ തന്നെ ഏറ്റവും ഉയര്‍ന്ന മരണനിരക്കുള്ള എലിപ്പനി തോട്ടം, കൈത മേഖയിൽ പണിയെടുക്കുന്നവരിലാണ്  കൂടിവരുന്നത്. മാരകമായാല്‍ മരണകാരണമാകാവുന്ന എലിപ്പനിക്ക് സ്വയംചികിത്സ പാടില്ല.

കൈതത്തോട്ടങ്ങളില്‍ പണിയെടുക്കുമ്പോഴും വിളവെടുക്കുമ്പോഴും ജാഗ്രത പാലിക്കണം. ജില്ലയില്‍ കൈതക്കൃഷി വര്‍ധിച്ചതോടെ എലികളുടെ എണ്ണത്തിലും വർധന‍യുണ്ടായിട്ടുണ്ട്. ഇവയുടെ വിസര്‍ജ്യങ്ങളില്‍നിന്നാണ് ബാക്ടീരിയ മനുഷ്യരുടെ ശരീരത്തില്‍ ചെറിയ മുറിവുകളിലൂടെ പ്രവേശിക്കുന്നത്.

ലെപ്റ്റോസ്പൈറ വിഭാഗത്തില്‍പ്പെട്ട 260 ബാക്ടീരിയകളാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ് രോഗമുണ്ടാ ക്കുന്നത്. മനുഷ്യരിലെന്നപോലെ മൃഗങ്ങളിലും എലിപ്പനി മരണകാരണമാകാം. എലി, കന്നുകാലി, നായ, പന്നി, കുറുക്കന്‍, പക്ഷികള്‍ എന്നിവ രോഗവാഹകരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എലിമൂത്രം കുടിവെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ മുറിവുകളിലൂടെയോ ഉള്ളില്‍ കടന്നാല്‍ രോഗബാധയുണ്ടാകാം. കൃഷിപ്പണിക്കാര്‍, മൃഗങ്ങളുമായി ഇടപഴകുന്നവര്‍, കശാപ്പുശാല ജോലിക്കാര്‍, ശുചീകരണത്തൊഴിലാളികള്‍, കുളത്തിലും ഒഴുക്കില്ലാത്ത ഇടങ്ങളിലും കുളിക്കുന്നവര്‍ തുടങ്ങിയവരിലാണ് സാധ്യത കൂടുതല്‍. ശരീരത്തില്‍ മുറിവുകളുണ്ടെങ്കില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്.

ലക്ഷണങ്ങള്‍

കടുത്ത പനി, തലവേദന, പേശിവേദന, കണ്ണ് ചുവക്കല്‍, മൂക്കിലൂടെ രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങള്‍.

അണുബാധയുള്ള മൃഗങ്ങളുടെ മൂത്രം ശരീരഭാഗങ്ങളില്‍ വീണാല്‍ സോപ്പിട്ട് കഴുകി അണുനാശിനി ഉപയോഗിച്ച്‌ വൃത്തിയാക്കണം. രോഗബാധയുള്ള മൃഗങ്ങളുടെ പാല്‍ കൈയിലോ ശരീരഭാഗങ്ങളിലോ വീണാലും അണുനാശിനി ഉപയോഗിച്ച്‌ കഴുകണം.

പശു, ആട്, എരുമ, നായ എന്നീ മൃഗങ്ങളിലാണ് ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. രോഗം ഭേദമായ മൃഗങ്ങളുടെ മൂത്രത്തില്‍ മൂന്ന് മാസം വരെ അണുക്കള്‍ ഉണ്ടാകുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.