
സ്വന്തം ലേഖിക
പോര്‍ട്ലാൻഡില്‍ നിന്ന് കാലിഫോര്‍ണിയയിലേയ്ക്ക് പുറപ്പെട്ട വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ അടര്‍ന്നുവീണു. വിമാനം അടിയന്തരമായി നിലത്തിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം.
ടേക്ക് ഓഫ് ചെയ്ത നിമിഷങ്ങള്‍ക്ക് ശേഷം വിമാനത്തിന്റെ ഒരു ജനല്‍ ഉള്‍പ്പടെയുള്ള ഫ്യൂസ്‌ലേജിന്റെ ഒരു ഭാഗം അടര്‍ന്നു പോവുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അലാസ്ക എയര്‍ലൈൻസിന്റെ ബോയിംഗ് 737-9 മാക്‌സ് വിമാനത്തിന്റെ വാതിലാണ് വായുവില്‍ തുറന്ന് വന്നത്. വിമാനത്തിന്റെ മിഡ് ക്യാബിൻ എക്സിറ്റ് ഡോര്‍ വിമാനത്തില്‍ നിന്ന് പൂര്‍ണ്ണമായും വേര്‍പെട്ടു. ഒരു ഭാഗം അടര്‍ന്ന് പോയതിന് പിന്നാലെ യുഎസ് സംസ്ഥാനമായ ഒറിഗോണിലാണ് ലാൻഡിംഗ് നടത്തിയത്. 177 യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നുവെന്നും ലാൻഡിംഗ് സുരക്ഷിതമായി നടത്തിയെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ ചിത്രീകരിച്ച വിഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഫ്ലൈറ്റ്‌അവെയര്‍ വെബ്‌സൈറ്റില്‍ നിന്നുള്ള ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, വെള്ളിയാഴ്ച വൈകുന്നേരം 5.07 നാണ് വിമാനം പറന്നുയര്‍ന്നത്. ഏകദേശം 5.26 ആയപ്പോഴേക്കും വിമാനം അടിയന്തരമായി നിലത്തിറക്കിയിട്ടുണ്ട്. അടിയന്തരമായി നിലത്തിറക്കാൻ ആരംഭിച്ചപ്പോള്‍ വിമാനം 16,000 അടി (4,876 മീറ്റര്‍) ഉയരത്തിലായിരുന്നു.
അപകടത്തിന്റെ ഭാഗമായി 737 മാക്‌സ് 9 വിമാനങ്ങളില്‍ 65 എണ്ണവും പരിശോധന നടത്താൻ താത്കാലികമായി സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് അലാസ്‌ക എയര്‍ലൈൻസ് സിഇഒ ബെൻ മിനിക്കൂച്ചി അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണെന്നും ബോയിങ് വ്യക്തമാക്കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുകെ സിവില്‍ ഏവിയേഷൻ അതോറിറ്റി മാധ്യമങ്ങളോട് പറഞ്ഞു.
“എല്ലാ വിമാനങ്ങളും പൂര്‍ണമായ അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ തിരികെ സര്‍വീസില്‍ എത്തിക്കുകയുള്ളു,” ബെൻ മിനിക്കൂച്ചി വ്യക്തമാക്കി. വിമാനത്തിലെ ആറ് ക്രൂ അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ എയര്‍ലൈൻസ് സിഇഒ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.അടര്‍ന്ന് പോയ ഫ്യൂസ്‌ലേജിലെ വിടവിലൂടെ രാത്രി ആകാശം കാണുന്നത് വിമാനത്തിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ കാണാവുന്നതാണ്. ഇൻസുലേഷൻ മെറ്റീരിയലും മറ്റ് അവശിഷ്ടങ്ങളും ഇതിനിടയില്‍ കാണാം. വിമാനത്തിന്റെ ചിറകുകളുടെയും എൻജിന്റെയും ഇടയിലുള്ള ഭാഗമാണ് അടര്‍ന്ന് പോന്നിട്ടുള്ളതെന്നാണ് മനസിലാകുന്നത്.



