
തിരുവനന്തപുരം: അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) പാസാകാത്തവർക്ക് തുടരാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ, സംസ്ഥാനത്തെ അരലക്ഷത്തിലേറെ അധ്യാപകർക്ക് തൊഴില്‍ ഭീഷണി.
2009-ലെ വിദ്യാഭ്യാസ അവകാശനിയമം (ആർടിഇ) വരുന്നതിനുമുൻപ് അധ്യാപകരായവർക്കും ടെറ്റ് യോഗ്യത നിർബന്ധമാണെന്നാണ് കോടതിവിധി. ഇതോടെ, ഇത്രയുംകാലം അധ്യാപകർക്ക് ഇളവനുവദിച്ച സംസ്ഥാന സർക്കാർ ഇനി മാറിച്ചിന്തിക്കേണ്ടിവരും. അല്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിക്കേണ്ടിവരും.
ആർടിഇക്കു വിധേയമായി എൻസിടിഇ നിയമവും ഭേദഗതി ചെയ്തിരുന്നു. തുടർന്ന്, 2010 ഓഗസ്റ്റ് 23-ന് എൻസിടിഇ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ അധ്യാപകരാവാൻ ടെറ്റ് യോഗ്യത നിർബന്ധമാക്കി.
പിന്നാലെ, ടെറ്റ് നടപ്പാക്കാൻ 2011 ഫെബ്രുവരി 11-ന് എൻസിടിഇ മാർഗരേഖയും പുറത്തിറക്കി. ടെറ്റ് യോഗ്യതയില്ലാത്തവർ 2019 ഏപ്രില്‍ ഒന്നിനുള്ളില്‍ അതുനേടിയിരിക്കണമെന്നു വ്യക്തമാക്കി 2017 ഓഗസ്റ്റ് മൂന്നിന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതൊന്നും കൃത്യമായി പാലിക്കാതെ, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇളവനുവദിച്ച് അധ്യാപകനിയമനം അനുവദിച്ചു. ഓരോ വർഷവും മൂന്ന് ടെറ്റ് പരീക്ഷ കേരളത്തില്‍ നടക്കാറുണ്ടെങ്കിലും ആർടിഇ വരുന്നതിനു മുൻപുള്ളവർ അതെഴുതിയിരുന്നില്ല.
അധ്യാപകരുടെ ആശങ്കയകറ്റാൻ സർക്കാർ ഉടൻ ഇടപെടണമെന്ന് ഭരണപക്ഷസംഘടനകള്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാനുള്ള കേന്ദ്രനിയമ നിർമാണത്തിനായി സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കെഎസ്ടിഎ ജനറല്‍ സെക്രട്ടറി ടി.കെ.എ. ഷാഫി ആവശ്യപ്പെട്ടു.
2010-നുമുൻപ് നിയമിക്കപ്പെട്ടവരുടെ ജോലി സംരക്ഷിക്കാൻ സർക്കാർ സുപ്രീംകോടതിയെ സമീപിക്കണമെന്ന് എകെഎസ്ടിയു ജനറല്‍ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ ആവശ്യപ്പെട്ടു.