
കോഴിക്കോട്: സർക്കാർ ഇതിന് മുമ്പും ഇപ്പോഴും ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കുമ്പോൾ അതുമായി കൺസേണുള്ളവരുമായി ആശയവിനിമയം നടത്തുന്നില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ ഫാത്തിമ തഹ്‍ലിയ. ആശയവിനിമയം നടത്താതെയുള്ള തീരുമാനങ്ങളാണ് ഇത്തരത്തിലുള്ള ചർച്ചകൾക്ക് പോലും കാരണമാവുന്നത്. സർക്കാർ തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ മറ്റുള്ളവരോട് കൂടെ സംസാരിക്കുന്നതാണ് ജനാധിപത്യമെന്നും ഫാത്തിമ തഹ്‍ലിയ പറഞ്ഞു. വിദ്യാലയങ്ങളിൽ സൂംബ ഡാൻസ് നടപ്പിലാക്കുന്നതിനെതിരെ ‘നമസ്തേ കേരളത്തി’ലാണ് ഫാത്തിമ തഹ്‍ലിയ പ്രതികരിച്ചത്.
വിദ്യാർത്ഥി സംഘടനകൾ, അധ്യാപികമാർ, പിടിഎ തുടങ്ങിയവരുമായി സർക്കാർ ചടച്ച നടത്തേണ്ടതുണ്ട്. ഇത് പൊതുവിദ്യാലയങ്ങളിലാണ് നടപ്പിലാക്കുന്നത്. മതസംഘടനകൾ ഇത്തരത്തിലുള്ള ആശങ്ക ഉയർത്തിയത് മതവുമായി ബന്ധമുണ്ട് എന്നത് കൊണ്ടാണ്. മതസംഘടനയിലുള്ളവരാണ് ആശങ്ക ഉയർത്തിയത്. ഞാനും എൻ്റെ സംഘടനയും സൂംബ ട്രെയിനിംഗ് പ്രോഗ്രാമിനോട് എതിരല്ല. പക്ഷേ ഇത്തരത്തിലുള്ള ആശങ്ക മതസംഘടനകൾ ഉയർത്തുമ്പോൾ ആ ആശങ്ക പരിഹരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ എന്തുകൊണ്ട് നടത്തുന്നില്ലെന്നും ഫാത്തിമ തഹ്‍ലിയ ചോദിച്ചു.
ലഹരി വിരുദ്ധ പരിപാടിയായി സൂംബ മാത്രമല്ലല്ലോ, വേറെ പല പരിപാടികളും നടപ്പിലാക്കാമല്ലോ. സൂംബയോട് വിരോധമുണ്ട് എന്നല്ല, ആത്മീയപരമായി ചിന്തിക്കുകയും ഇടപെടുകയും ചെയ്യുന്ന രക്ഷിതാക്കളുടെ മക്കൾ മ്യൂസിക് അധിഷ്ഠിതമായ ട്രെയിനിംഗ് പ്രോഗ്രാമിനെ എതിർക്കുന്നുവെന്ന് പറയുകയാണെങ്കിൽ ആ ആശങ്കയാണ് അവരുയർത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ അനാവശ്യ ചർച്ചയുണ്ടാക്കുകയാണ്. മറ്റുള്ളവരുമായി ചർച്ച ചെയ്താണ് തീരുമാനിക്കുന്നതെങ്കിൽ ഇതുണ്ടാവില്ലായിരുന്നു. മ്യൂസികിനോട് താൽപ്പര്യമില്ലാത്ത വിഭാഗക്കാരുണ്ട്. മുസ്ലിം വിഭാഗത്തിൽ തന്നെ ഇതിൽ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. വ്യത്യസ്ഥ അഭിപ്രായമുള്ളവരെ കേൾക്കേണ്ട ബാധ്യതയില്ലേ സർക്കാരിന് എന്നും ഫാത്തിമ തഹ്‍ലിയ ചോദിച്ചു. അതേസമയം, സൂംബ ട്രെയിനിംഗ് പ്രോഗ്രാമുമായി മുന്നോട്ടെന്ന നിലപാടാണ് മന്ത്രി ശിവൻകുട്ടി ആവർത്തിച്ചത്.