
തിരുവനന്തപുരം: സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ്റെ വിവാദ പരാമർശത്തെ ന്യായീകരിച്ച് മന്ത്രി വിഎൻ വാസവൻ. അടൂരിൻ്റെ പരാമർശം ദുരുദ്ദേശത്തോടെയെന്ന് കരുതുന്നില്ലെന്നും വളച്ചൊടിച്ചു വിവാദമാക്കിയെന്നും മന്ത്രി പറഞ്ഞു. സർക്കാർ സ്ത്രീകൾക്കും എസ്സി- എസ് ടി വിഭാഗങ്ങൾക്കുമൊപ്പമാണെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു. ഇന്നലെയാണ് സിനിമാ കോൺക്ലേവിൻ്റെ സമാപന സമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്ണൻ വിവാദ പരാമർശം നടത്തിയത്.
അതേസമയം, വിഎൻ വാസവൻ ന്യായീകരിച്ചപ്പോൾ അടൂരിൻ്റെ പരാമർശത്തെ തള്ളിയാണ് മന്ത്രി ബിന്ദുവിൻ്റെ പ്രതികരണം. നീതി നിഷേധിക്കപ്പെട്ടവർക്ക് അതുറപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിലുണ്ട്. സ്ത്രീകൾക്കും പട്ടികജാതി വിഭാഗങ്ങളിലുള്ളവർക്കും അവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നത് ആവശ്യമായ ഫണ്ട് സർക്കാർ നൽകുന്നതിൽ തെറ്റില്ല. സിനിമ നിർമിക്കുക പണച്ചെലവേറിയ പ്രക്രിയയാണ്. അതിനായി ഫണ്ട് നൽകുന്നതിൽ ഒരു തെറ്റുമില്ല. സാംസ്കാരിക വകുപ്പിന്റെ ഏറ്റവും നല്ല പദ്ധതി ആണിത്. ക്യാമറയുടെ നോട്ടം എന്നും പുരുഷ നോട്ടം ആണ്. അതിനു ബദൽ നോട്ടം വേണം. അതിനായുള്ള ഇടം നമ്മൾ ഉണ്ടാക്കിയെടുക്കണമെന്നും മന്ത്രി ബിന്ദു പറഞ്ഞു.