
പത്തനംതിട്ട: അടൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തൊഴിൽ പരിശീലന കേന്ദ്രത്തിലേക്ക് യുവജനസംഘടനകൾ മാർച്ച് നടത്തി. ഡിവൈഎഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധ മാർച്ച് നടത്തിയത്. കൂടൽ സ്വദേശിയായ ഗായത്രി (19) യെ കഴിഞ്ഞ ദിവസമാണ് ജോലിക്ക് പോയി തിരികെ വന്നതിനു ശേഷം വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
അടൂർ റെവന്യൂ ടവറിലെ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന ദ്രോണ ഡിഫെൻസ് അക്കാദമി ആന്റ് യോഗ സെൻ്റർ എന്ന സ്ഥാപനത്തിൽ ഗായത്രി പരിശീലനത്തിന് ചേർന്നിരുന്നു. സ്ഥാപന ഉടമയായ പ്രദീപ് പെൺകുട്ടിയോട് മോശമായി പെരുമാറിയിരുന്നുവെന്നും ഇതിൽ മനംനൊന്താണ് മകൾ ആത്മഹത്യചെയ്‌തതെന്നും ഗായത്രിയുടെ അമ്മ രാജി ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.
പെൺകുട്ടിയുടെ ആത്മഹത്യക്ക് ശേഷം സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. സ്ഥാപനത്തിന് പോലീസ് കാവലുണ്ട്. വിമുക്തഭടനായ സ്ഥാപന ഉടമ ഒളിവിലാണ്. ഇയാളുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കൂടൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group