
തിരുവനന്തപുരം: ജനാധിപത്യ ഇന്ത്യയുടെ കറുത്ത അധ്യായമായി അടയാളപ്പെടുത്തിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഇന്ന് 50 വർഷം.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളാണ് അടിയന്തരാവസ്ഥ കാലത്ത് അരങ്ങേറിയത്. 1975ൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ കോൺഗ്രസിനെതിരെ ഇപ്പോഴും രാഷ്ട്രീയ ആയുധം ആക്കുകയാണ് ബിജെപി. രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് അര നൂറ്റാണ്ട് പിന്നിടുന്നു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ അടിയന്തരാവസ്ഥക്കാലത്തെ സംഭവ വികാസങ്ങൾ ഇപ്പോഴും വേട്ടയാടുകയാണ്. ജനാധിപത്യ വ്യവസ്ഥയെ പൂർണ്ണമായും തകർത്ത് 1975 ജൂൺ 25ന് അർദ്ധരാത്രി, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ശിപാർശയിൽ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ട 21 മാസങ്ങൾ 625 ദിന രാത്രങ്ങൾ.ആഭ്യന്തര പ്രശ്‌നങ്ങൾ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ഇന്ദിര അടിയന്തരാവസ്ഥയ്ക്കുള്ള അനുമതി തേടിയത്. എന്നാൽ തെരഞ്ഞെടുപ്പ് ക്രമക്കേട് കേസിൽ സുപ്രിംകോടതിയിൽ നിന്ന് ഇന്ദിരാഗാന്ധിക്കുണ്ടായ തിരിച്ചടിയാണ് അടിയന്തരാവസ്ഥയിലേക്ക് അവരെ നയിച്ചത്.മന്ത്രിസഭയുടെ അംഗീകാരത്തോടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന നിയമം കാറ്റിൽ പറത്തിയ ഇന്ദിര പല പ്രതിപക്ഷ നേതാക്കളെയും തുറങ്കിലടിച്ചു.
പത്രസ്വാതന്ത്ര്യം നിഷേധിച്ചു. പല സംഘടനകളും നിരോധിക്കപ്പെട്ടു, ആയിരക്കണക്കിന് പേർ കസ്റ്റഡിയിലായി, അതിൽ ചിലർ കൊല്ലപ്പെട്ടു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കറുത്ത ദിനങ്ങളായി അടിയന്തരാവസ്ഥ അടയാളപ്പെടുത്തി. അടിയന്തരാവസ്ഥ പിൻവലിച്ചതിന് പിന്നാലെ 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിക്ക് വലിയ തിരിച്ചടി നേരിടുന്നു. ഇന്ദിരയും മകൻ സഞ്ജയ് ഗാന്ധിയും പരാജയപ്പെട്ടു.
മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടി അധികാരത്തിലേറുന്നു. 80ൽ കോൺഗ്രസ് പൂർവാധികം ശക്തിയോടെ സീറ്റുകൾ തിരിച്ചുപിടിച്ചെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ചെയ്‌തികൾ ഇപ്പോഴും വേട്ടയാടുകയാണ്. കഴിഞ്ഞ അര നൂറ്റാണ്ടുകളായി സംഘ്‌പരിവാറും പിൽക്കാലത്ത് ബിജെപിയും അടിയന്തരാവസ്ഥയെ ചോദ്യം ചെയ്യുമ്പോഴും അതിനുള്ള എന്ത് ധാർമികതയാണ് നിലവിലെ സർക്കാരിനുള്ളതെന്ന ചോദ്യം ആണ് എതിർപക്ഷ ചിന്താഗതിക്കാർ ഉയർത്തുന്നത്.