നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു.

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. മെമ്മറി കാർഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നത് വ്യക്തമാക്കാൻ കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ വെള്ളിയാഴ്ച മറുപടി നൽകണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നത്.എന്നാൽ ഇക്കാര്യത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും വേനലവധിക്ക് ശേഷം കോടതി തുറക്കുമ്പോൾ മറുപടി നൽകാമെന്നും സംസ്ഥാന സർക്കാർ ഇന്ന് കോടതിയെ അറിയിച്ചു.ഇതേതുടർന്നാണ് കേസിന്റെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തത്. വിചാരണ സ്റ്റേ ചെയ്യേണ്ട ആവശ്യമില്ലെന്നും മെമ്മറി കാർഡിന്റെ കാര്യത്തിൽ തീരുമാനം ആകുന്നതുവരെ കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ട് പ്രതിഭാഗവുമായി ധാരണയുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല.ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ വിചാരണ സ്റ്റേ ചെയ്യേണ്ട ആവശ്യമുണ്ടെന്ന് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തു. ജൂലൈ മൂന്നാം വാരമാണ് വേനലവധിക്ക് ശേഷം സുപ്രീം കോടതി വീണ്ടും തുറക്കുക. ഈ സമയത്ത് വിഷയത്തിൽ സംസ്ഥാന സർക്കാർ മറുപടി നൽകും.