play-sharp-fill
നടിയെ   ആക്രമിച്ച കേസ് ;കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി വിചാരണക്കോടതി   ; മകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്; ഈ കസേരയുടെ അന്തസ്സും ഉത്തരവാദിത്തവും അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവിടെ ഇരിക്കുന്നത്’;  ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി പരാമര്‍ശം

നടിയെ ആക്രമിച്ച കേസ് ;കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി വിചാരണക്കോടതി ; മകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്; ഈ കസേരയുടെ അന്തസ്സും ഉത്തരവാദിത്തവും അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവിടെ ഇരിക്കുന്നത്’; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി പരാമര്‍ശം


സ്വന്തം ലേഖിക

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തന്റെ കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി വിചാരണക്കോടതി ജഡ്ജി.കേസിന്റെ വിചാരണ നടപടികളുടെ ഭാഗമായി പുറത്തുവരുന്ന വിവാദങ്ങളിലേക്കു സ്വന്തം കുടുംബാംഗങ്ങളും വലിച്ചിഴയ്ക്കപ്പെടുന്നതിലുള്ള അതൃപ്തി ജഡ്ജി തുറന്ന കോടതിയില്‍ത്തന്നെ പ്രകടിപ്പിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി പരാമര്‍ശം.


“കോടതിയുടെ പിതാവും ഭര്‍ത്താവും ചര്‍ച്ചകള്‍ക്കു വിഷയമാകുന്നു. 12 വയസ്സു മാത്രം പ്രായമുള്ള മകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഈ കസേരയുടെ അന്തസ്സും ഉത്തരവാദിത്തവും അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവിടെ ഇരിക്കുന്നത്.” വാദങ്ങള്‍ക്കിടയില്‍ ഒരുഘട്ടത്തില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം.വര്‍ഗീസ് ഇങ്ങനെ പ്രതികരിച്ചു. വിചാരണക്കോടതി സ്വാധീനത്തിനു വഴങ്ങിയെന്ന വാദം പ്രോസിക്യൂഷനില്ലെന്നും കോടതി ജീവനക്കാര്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ മതിയായ പുതിയ തെളിവുകളുണ്ടോ എന്നാണ് കോടതി ആരാഞഞത്. നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കരുതെന്നും കോടതി പറഞ്ഞു. പൊതുജനാഭിപ്രായം നോക്കിയല്ല പ്രവര്‍ത്തിക്കുന്നത്. തെളിവുകളാണ് പ്രധാനം. ആരോപണങ്ങളോട് വ്യക്തമായി ബന്ധപ്പെട്ട തെളിവുകള്‍ ഉണ്ടാക്കണം. പ്രോസിക്യൂഷന്‍ ക്യത്യമായ തെളിവുകളുമായി വരണം. ഏതെങ്കിലും പ്രതികള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി സാക്ഷികള്‍ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോയെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.

ഗണേശ് കുമാറിന്റെ സെക്രട്ടറിയായ പ്രദീപ് കോട്ടാത്താല സാക്ഷിയായ വിപിന്‍ ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ദിലീപിന്റെ സ്വാധീനത്തിലാണെന്ന് എങ്ങനെ സ്ഥാപിക്കാന്‍ കഴിയും. അതിന് പറ്റിയ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രദീപ് കോട്ടാത്തല വിപിന്‍ ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ പ്രയോജനം ദിലീപിനാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയിലെ വാദങ്ങള്‍ ബോധ്യപ്പെടുത്തേണ്ട ബാധ്യത പ്രോസിക്യൂഷനുണ്ടെന്ന് കോടതി പറഞ്ഞു. ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യൂഷന്‍ എന്തിനാണ് അസ്വസ്ഥപ്പെടുന്നത്. മുമ്ബ് പരിശോധിച്ച ആരോപണങ്ങള്‍ക്കപ്പുറത്ത് ജാമ്യം റദ്ദാക്കാന്‍ കാരണമായ പുതിയ തെളിവുകള്‍ എന്തുണ്ടെന്ന് കോടതി ചോദിച്ചു. സാധ്യതകളെപ്പറ്റിയല്ല തെളിവുകളെപ്പറ്റിയാണ് പ്രോസിക്യൂഷന്‍ പറയേണ്ടത്. പബ്ലിക്ക് പ്രോസിക്യൂട്ടറാണ്, പൊലീസ് പ്രാസിക്യൂട്ടറല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഓര്‍ക്കണം.

രേഖകള്‍ ചോര്‍ന്നുവെന്ന ആരോപണത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവും കോടതി ഉന്നയിച്ചു. കോടതിയെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കരുത്. പൊലീസ് പ്രോസിക്യൂട്ടറല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഓര്‍ക്കണമെന്നും കോടതി വ്യക്തമാക്കി. ഫോണ്‍റെക്കോര്‍ഡുകള്‍ എങ്ങനെ പുറത്തുപോയെന്ന് ആരാഞ്ഞ കോടതി, ശബ്ദരേഖകള്‍ പുറത്തുപോയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ പുറത്തുകൊടുത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപ് സമാന്തര ജുഡീഷ്യല്‍ സംവിധാനമുണ്ടാക്കുന്നുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

പബ്ലിക് പ്രോസിക്യൂട്ടറോട് സഹതാപമെന്ന് മറുപടി പറഞ്ഞ കോടതി, കോടതിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു. ഉത്തമബോധ്യത്തോടെയാണ് ഈ കസേരയില്‍ ഇരിക്കുന്നതെന്നും വിചാരണക്കോടതി ജഡ്ജി വ്യക്തമാക്കി. ഫോണ്‍ രേഖകള്‍ നശിപ്പിച്ചെന്ന ആരോപണത്തില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടോ. ഇല്ലെങ്കില്‍ എന്തുകൊണ്ടെന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു.