ബലാത്സംഗക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടൻ സിദ്ദിഖിന് വിദേശയാത്രകൾ നടത്താം; അനുമതി നല്‍കി കോടതി

Spread the love

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് കോടതി അനുമതി നല്‍കി. ഈ മാസം 19 മുതല്‍ അടുത്ത മാസം 18 വരെയാണ് യാത്രയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. യുഎഇ, ഖത്തർ എന്നീ രാജ്യങ്ങള്‍ സന്ദർശിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. 2016ല്‍ മസ്ക്കറ്റ് ഹോട്ടലില്‍ വച്ച്‌ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നായിരുന്നു നടിയുടെ പരാതി. നിള തിയേറ്ററില്‍ സിദ്ദിഖ് അഭിനയിച്ച ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് പരസ്പരം കണ്ടെതെന്നും ഇതിനുശേഷം സിനിമാ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നുമാണ് നടി പൊലീസില്‍ മൊഴി നല്‍കിയത്. പരാതിക്കാരിയെ തിരുവനന്തപുരത്ത് വച്ച്‌ കണ്ടിരുന്നതായി സിദ്ദിഖ് സമ്മതിച്ചിട്ടുണ്ട്. പീഡനവിവരം പുറത്തുവന്നതോടെ ഒളിവില്‍പ്പോയ സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീംകോടതി ഉത്തരവോടെയാണ് പുറത്തിറങ്ങിയത്.