മോഹന്‍ലാലും മമ്മൂട്ടിയും പറയാൻ ധൈര്യപ്പെടാത്ത കാര്യം; മലയാള സിനിമയിലെ ആണൊരുത്തൻ അതിനെതിരെ പ്രതികരിച്ചു: ഷെയ്ൻ നിഗത്തെ അഭിനന്ദിച്ച് ആലപ്പി അഷ്റഫ്

Spread the love

സിനിമാ ലൊക്കേഷനുകളില്‍ മോശം പെരുമാറ്റത്തെ തുടര്‍ന്ന് സമീപകാലത്ത് ചില ചിത്രങ്ങളില്‍ നിന്ന് വിലക്ക് നേരിട്ട താരമാണ് ഷെയ്ൻ നിഗം. താരസംഘടനയായ അമ്മ നടത്തിയ ഇടപെടലുകളെ തുടര്‍ന്ന്, പല സിനിമാ നിർമ്മാതാക്കളും വീണ്ടും ഷെയ്നുമായി സഹകരിക്കാന്‍ സന്നദ്ധരായി.

video
play-sharp-fill

ബള്‍ട്ടി ആണ് ഏറ്റവും പുതിയ ഷെയ്ൻ നിഗം ചിത്രം. ഷെയ്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയര്‍ന്നപ്പോള്‍ വിമര്‍ശനം ഉന്നയിച്ചവരില്‍ ഒരാളാണ് സംവിധായകൻ ആലപ്പി അഷ്റഫ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഷെയ്നിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം താരത്തെ അഭിനന്ദിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും പോലും ധൈര്യപ്പെടാത്ത കാര്യമാണ് ഷെയ്ന്‍ ചെയ്തിരിക്കുന്നത് എന്ന് ആലപ്പി അഷ്റഫ് പറയുന്നു.

ആലപ്പി അഷ്റഫിന്റെ വാക്കുകള്‍ :
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഷെയ്ന്‍ നിഗമിനെ നിശിതമായി ചില ചാനല്‍ ചര്‍ച്ചകളില്‍ വിമര്‍ശിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ അപക്വമായ പെരുമാറ്റങ്ങള്‍ സിനിമ നിര്‍മ്മിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലായിരുന്നു. നിര്‍മ്മാതാക്കള്‍ സെറ്റില്‍ വരാന്‍ പാടില്ലെന്നും താന്‍ അഭിനയിച്ച ഷോട്ടുകള്‍ പിന്നീട് എടുക്കാന്‍ പാടില്ലെന്നും കണ്ടിന്യൂവിറ്റി നഷ്ടപ്പെടുത്തുന്ന തരത്തില്‍ മൊട്ടയടിക്കുക ഇതൊക്കെ വാര്‍ത്തയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്ന് അതൊക്കെ പരിഹരിക്കപ്പെട്ടു. പിന്നീട് വീണ്ടും ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ സിനിമാ സംഘടനകള്‍ കടുത്ത നടപടികളിലേക്ക് നീങ്ങി. പിന്നീട് ഷെയ്നിന്റെ സ്വഭാവത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടായി. പ്രായം കൂടുമ്ബോള്‍ പക്വതയും വരുന്നു. നല്ല മാറ്റങ്ങള്‍ വരുമ്ബോള്‍ പ്രകീര്‍ത്തിക്കേണ്ടതും നമ്മുടെ കടമയാണ്.

ഇന്ന് മലയാള സിനിമയില്‍ മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നും പറയാന്‍ ധൈര്യപ്പെടാത്ത കാര്യമാണ് ഷെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിക്ക് എതിരെയാണ് ഷെയ്ന്‍ ശക്തമായി ശബ്ദം ഉയര്‍ത്തിയത്. സിനിമാക്കാര്‍ക്കും സമൂഹത്തോട് പ്രതിബദ്ധത ഉണ്ടെന്ന് അയാളുടെ വാക്കുകളിലൂടെ തെളിയിച്ചു.

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 67000 പേരെയാണ് കൂട്ടക്കുരുതിക്ക് ഇരയാക്കിയത്. ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്. അനൗദ്യോഗിക കണക്ക് പ്രകാരം അത് 1 ലക്ഷത്തിന് മുകളില്‍ വരും. അതില്‍ 40 ശതമാനവും ചിറക് മുളയ്ക്കാത്ത പിഞ്ചു ബാല്യങ്ങളാണ്. മലയാള സിനിമയില്‍ നിന്നും ആണൊരുത്തന്‍ ധൈര്യമായി അതിനെതിരെ പ്രതികരിച്ചപ്പോള്‍ മനസാക്ഷി മരവിച്ച് പോകാത്തവര്‍ക്കും പ്രതികരണ ശേഷി നഷ്ടപ്പെടാത്തവര്‍ക്കും ഷെയ്നിന്റെ ആ വാക്കുകളെ പ്രകീര്‍ത്തിക്കാതിരിക്കാനാകില്ല.

ഷെയ്ന്‍ നിഗം പറയുന്നു, നിങ്ങള്‍ യുദ്ധം ചെയ്തോളൂ, അതിന് കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് എന്തിനാണ്. മതമാണ് പ്രശ്നമെങ്കില്‍ ആ കുഞ്ഞുങ്ങള്‍ അതിന് ഉത്തരവാദികളല്ലല്ലോ. ഷെയ്ന്‍ പറഞ്ഞ ഈ വാക്കുകള്‍ ആണ് മനസാക്ഷി തൊട്ട് തീണ്ടിയിട്ടില്ലാത്ത ക്രൂരന്മാരായ ചിലരെ അസ്വസ്ഥമാക്കിയത്. അവര്‍ക്ക് ഇഷ്ടമില്ലാത്ത ചിലത് പറഞ്ഞാല്‍ അവരെ ഇല്ലാതാക്കുക എന്നതാണ് ഇപ്പോള്‍ അരങ്ങേറുന്ന രീതി. ഇത് കൊണ്ടൊന്നും ഷെയ്ന്‍ നിഗത്തെ നിശബ്ദനാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പറയാനുളള അഭിപ്രായം പറയുമെന്ന് അദ്ദേഹം പറഞ്ഞ് കഴിഞ്ഞു”.