പശുക്കളുമായുള്ളത് മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ബന്ധം….! രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കില്‍ മനസു നിറയുന്നത് അറിയാനാകുമെന്ന് വെളിപ്പെടുത്തൽ; മനസ് തുറന്ന് നടന്‍ കൃഷ്ണകുമാര്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പശുക്കളുമായുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് വിവരിച്ച്‌ നടന്‍ കൃഷ്ണ കുമാര്‍.

സമയം കിട്ടുമ്പോഴോക്കെ പശുക്കളുടെ അടുത്ത് സമയം ചെലവഴിക്കണമെന്നും രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കില്‍ മനസു നിറയുന്നത് അറിയാനാകുമെന്ന് നടന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേരില്‍ കൃഷ്ണന്‍ എന്നുള്ളത് കൊണ്ട് തനിക്ക് പശുക്കളുമായുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ലയെന്നും മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇപ്പോള്‍ പൂര്‍വാധികം ദൃഢമായിരിക്കുന്നതായും പോസ്റ്റില്‍ പറയുന്നു.

കൃഷ്ണ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം

നമസ്കാരം സഹോദരങ്ങളേ,

ഇന്നീ വൈകുന്നേരം നിങ്ങളോട് സൗമ്യതയെപ്പറ്റിയും ശാന്തതയെപ്പറ്റിയും സ്നേഹത്തെപ്പറ്റിയും ചുരുക്കത്തില്‍ചില കാര്യങ്ങള്‍ പറയാമെന്നു കരുതി. കാരണമെന്താണെന്ന് ഇതിനൊപ്പമുള്ള ചിത്രങ്ങള്‍ പറയും.

പേരില്‍ത്തന്നെ കൃഷ്ണന്‍ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇന്നിപ്പോള്‍ പൂര്‍വാധികം ദൃഢമായിരിക്കുന്നു. രാഷ്ട്രീയമായ അന്ധത ബാധിച്ച ചിലരൊക്കെ ട്രോളിയേക്കാം, പക്ഷെ ഒന്നുപറയാം ; എപ്പോഴെങ്കിലും സൗകര്യം കിട്ടുമ്ബോള്‍ പശുക്കളുടെ അടുത്തൊന്നു ചെന്ന് നില്‍ക്കുക. അവയുടെ കണ്ണുകളിലേക്കു നോക്കുക. രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കില്‍ താങ്കള്‍ക്കും ആ നിമിഷങ്ങളില്‍ മനസ് നിറയുന്നത് അനുഭവിക്കാനാകും.

ഞാനും നിങ്ങളും ജനിച്ചുവീണുകഴിഞ്ഞു ജീവന്‍ നിലനിര്‍ത്തിയതും വളര്‍ന്നു വലുതായതും അമ്മയുടെ മുലപ്പാല്‍ കുടിച്ചാണ്. ഒരു ഘട്ടം കഴിഞ്ഞാല്‍പ്പിന്നെ നമ്മുടെയൊക്കെ ജീവിതത്തില്‍ പാലിന്റെ പുണ്യവും പൊലിമയും നമുക്കുതരുന്നത് ഈ മിണ്ടാപ്രാണികളാണ്. രണ്ടും അമ്മമാരാണ്. ഉറപ്പിച്ചുപറയട്ടെ, എവിടെ, എപ്പോള്‍ സൗകര്യമുണ്ടായാലും ഞാന്‍ ഇവര്‍ക്കൊപ്പം ഇനിയും സമയം ചിലവിടും. താങ്കളും അങ്ങനെ ചെയ്യാന്‍, ഞാന്‍ ആഗ്രഹിക്കുന്നു.

ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാര്‍ക്ക് നന്ദി. നല്ലതിനെതിരെ എന്നും ഗോബാക്ക് വിളിക്കാന്‍ പഠിച്ചവരോട് പരിഭവമൊന്നുമില്ല. കാരണം, അതാണ് എന്റെ ഭാരതീയ സംസ്കാരം എന്നെ പഠിപ്പിച്ചിരിക്കുന്നത്.

മനസ്സുനിറഞ്ഞു നിര്‍ത്തുന്നു. നന്മയുടെ പാലാഴി പരന്നൊഴുകട്ടെ.