
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ വ്യക്തതയില്ലെന്ന് പുതിയ റിപ്പോർട്ടുകൾ. സ്മാർട്ട് ക്രിയേഷൻസിൽ നടത്തിയ കട്ടിളപ്പാളിയുടെ പൂജയും വീട്ടിൽ നടന്ന ദ്വാരപാലക പാളികളുടെ പൂജയും ഒരേ ദിവസമാണെന്നായിരുന്നു ജയറാമിന്റെ വിശദീകരണം. എന്നാൽ രണ്ട് പൂജകളും വ്യത്യസ്ത മാസങ്ങളിലാണ് നടന്നതെന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
സ്വർണവാതിൽ, ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി, ദ്വാരപാലക പാളികൾ എന്നിവയുമായി ബന്ധപ്പെട്ട് 2019-ൽ കൊള്ള നടന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. 2019 മാർച്ചിലാണ് പുതിയ സ്വർണവാതിൽ സമർപ്പിച്ചത്. ജൂണിൽ കട്ടിളപ്പാളി നിർമ്മിക്കുകയും സെപ്തംബറിൽ ദ്വാരപാലക പാളികൾ സമർപ്പിക്കുകയും ചെയ്തു.
ഈ കാലയളവിൽ ജയറാമിന്റെ വീട്ടിൽ സ്വർണപ്പാളികൾ എത്തിച്ച് പൂജ നടത്തിയ ദൃശ്യങ്ങളും, സ്മാർട്ട് ക്രിയേഷൻസിൽ നടന്ന പൂജയിൽ അദ്ദേഹം പങ്കെടുത്ത ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സ്മാർട്ട് ക്രിയേഷൻസിലെ പൂജയ്ക്ക് ശേഷം ശബരിമലയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പാളികൾ വീട്ടിലെത്തിച്ച് പൂജിച്ചതെന്നാണ് ജയറാമിന്റെ വിശദീകരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ അന്വേഷണത്തിൽ ഫാക്ടറിയിലെ പൂജ 2019 ജൂൺ മാസത്തിലാണെന്നും, ജയറാമിന്റെ വീട്ടിലെ പൂജ സെപ്തംബർ മാസത്തിലാണെന്നും വ്യക്തമായിട്ടുണ്ട്. മൂന്ന് മാസത്തെ ഈ ഇടവേള ജയറാമിന്റെ വാദങ്ങളെ ദുർബലപ്പെടുത്തുന്നതായാണ് വിലയിരുത്തൽ.



