
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തില്‍ എന്ന വിലയിരുത്തിയാണ് ഹൈക്കോടതി നടപടി.
നാലുവർഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ഈ ഹർജിയാണ് കോടതി തള്ളിയത്. കേസിലെ 8-ാം പ്രതിയാണ് ദിലീപ്. മുഖ്യപ്രതി പള്‍സർ സുനി 7 വർഷത്തെ ജയില്‍ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
കേസില്‍ രണ്ട് ഫോറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പ്രതി പള്‍സർ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. പള്‍സർ സുനിയുടേത് ബാലിശമായ വാദമെന്ന നിരീക്ഷണത്തോടെയാണ് ഒന്നാം പ്രതിയുടെ ഹർജി ഹൈക്കോടതി തള്ളിയത്. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സാക്ഷികളെ വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാൻ ഇടയാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കി. പ്രോസിക്യൂഷൻ സാക്ഷികളെ അകാരണമായി വീണ്ടും വിസ്തരിക്കുന്നതിന് ചട്ടമില്ലെന്നും കോടതി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉള്‍പ്പെടെ ഒൻപത് പേരാണ് കേസില്‍ പ്രതികള്‍. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസില്‍ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി പള്‍സർ സുനിക്ക് ഏഴര വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം സുപ്രീകോടതി ജാമ്യം അനുവദിച്ചിരുന്നു.