നടിയെ ആക്രമിച്ച കേസില്‍ പീഡനദൃശ്യത്തിന്റെ പകര്‍പ്പ്‌ പുറത്തുപോയിട്ടുണ്ടെന്ന സംവിധായകന്റെ വെളിപ്പെടുത്തൽ; ഏഴാം പ്രതി ദിലീപിനെ വെറുതെ വിടാന്‍ പറ്റില്ലെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ … ജനപ്രിയനായകനെ രക്ഷിക്കാന്‍ തന്ത്രങ്ങളൊരുക്കി രാമന്‍പിള്ള വക്കീല്‍

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തുടരന്വേഷണത്തിന് പൊലീസ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പോലീസ് തുടരന്വേഷണത്തിന് തയ്യാറെടുക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ പീഡനദൃശ്യത്തിന്റെ പകര്‍പ്പ്‌ പുറത്തുപോയിട്ടുണ്ടെന്ന സംവിധായകന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടന്നാല്‍ വിചാരണ ഇനിയും നീളും. സംവിധായകന്റെ ആരോപണം ഗൗരവതരമാണെന്നാണ്‌ അന്വേഷണസംഘത്തിന്റെ നിലപാട്‌.

കേസില്‍ വിചാരണ അന്തിമ ഘട്ടത്തിലാണ്. നേരത്തെ സുപ്രീംകോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി ദിലീപ് പിന്‍വലിച്ചിരുന്നു. പ്രമുഖ അഭിഭാഷകനായ രാമന്‍പിള്ളയാണ് ദീലീപിന്റെ വക്കീല്‍. വിചാരണക്കാലത്ത് പല നാടകീയ നീക്കങ്ങളും കോടതിയില്‍ കണ്ടു. രാമന്‍പിള്ള വക്കീല്‍ വ്യക്തമായ മുന്‍തൂക്കം വിചാരണയില്‍ നേടിയെന്നാണ് സൂചനകള്‍. ഇതിനിടെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കേസിനെ എങ്ങനെ ബാധിക്കുമെന്നതാണ് ശ്രദ്ധേയം. പ്രോസിക്യൂഷന്‍ ഈ വിഷയം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ സാധ്യത ഏറെയാണ്. ഇതിനെ രാമന്‍പിള്ള പ്രതിരോധിക്കുന്നതാകും നടിയെ ആക്രമിച്ച കേസിലെ അന്തിമ വിധിയില്‍ നിര്‍ണ്ണായകമാകുക. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ജാമ്യത്തിലിറങ്ങിയപ്പോള്‍ തന്നെ ലഭിച്ചെന്നും ഇതിന് താന്‍ സാക്ഷിയാണെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തുന്നു. തെളിവുണ്ടെന്നും പറയുന്നു.

മുഖ്യമന്ത്രിക്കും അന്വേഷണസംഘത്തിനും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ പരാതിയില്‍ നിയമോപദേശം തേടി. എന്നാല്‍, വിചാരണ അവസാനഘട്ടത്തിലായതിനാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപെടാന്‍ സാധ്യത കുറവാണ്‌.

കോടതിയെ സമ്മര്‍ദത്തിലാക്കി വിചാരണ വഴിതിരിച്ചുവിടാനാണോ നീക്കമെന്നും സംശയമുണ്ട്‌. നാലുവര്‍ഷം കഴിഞ്ഞുള്ള ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നിലെന്താണെന്ന്‌ അന്വേഷണസംഘം പരിശോധിക്കും.

പീഡനദൃശ്യത്തിന്റെ പകര്‍പ്പ്‌ പുറത്തായെന്ന വെളിപ്പെടുത്തല്‍ തെറ്റാണെന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞാല്‍ സംവിധായകനെതിരേ കേസെടുക്കാന്‍ കഴിയും. കേസില്‍ നടന്‍ ദിലീപ്‌ ഏഴാംപ്രതിയാണ്‌. പ്രതികളുടെ ഫോണ്‍കോള്‍ വിശദാംശങ്ങളുടെ അസല്‍രേഖ വിളിച്ചുവരുത്തണമെന്നു വിചാരണയുടെ അന്തിമഘട്ടത്തില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും സെഷന്‍സ്‌ കോടതി നിരസിച്ചിരുന്നു.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളുടെ അപാകത പരിഹരിക്കാനാണു വിചാരണയുടെ അന്തിമഘട്ടത്തില്‍ വിവിധ രേഖകളും സാക്ഷികളെയും വിളിച്ചുവരുത്താന്‍ ശ്രമിക്കുന്നതെന്നാണു പ്രതിഭാഗം വാദം. വിസ്‌താരത്തിനിടെ ജഡ്‌ജിക്കെതിരേ പരാതിയുമായി പ്രോസിക്യൂഷന്‍ സുപ്രീം കോടതിവരെ എത്തിയിരുന്നു. എന്നാല്‍, വിചാരണക്കോടതി നടപടിയില്‍ ഇടപെടാന്‍ സുപ്രീം കോടതിയും തയാറായില്ല. കേസ്‌ ആദ്യമന്വേഷിച്ച ഉദ്യോഗസ്‌ഥന്‍ ബാബുകുമാറിന്റെ വിസ്‌താരം ഇന്നു പുനരാരംഭിക്കും. നിലവില്‍ കേസ്‌ അന്വേഷിക്കുന്ന സി.ഐ. ബൈജു പൗലോസിന്റെ വിസ്‌താരമാണ്‌ ഇനി നടക്കാനുള്ളത്‌.