
തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ ഒരു മാസത്തിന് ശേഷം എഡിജിപി എം ആർ അജിത് കുമാറിനെതിരെ പിണറായി സർക്കാർ സ്വീകരിച്ച നടപടിയിലും കരുതൽ. അജിത് കുമാറിന്‍റെ സ്ഥാനചലനത്തിന് കാരണം എന്താണെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നില്ല.
അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റിയെന്നും നിലവിലെ സായുധ പോലീസ് ബറ്റാലിയന്‍റെ ചുമതലയിൽ തുടരുമെന്നും മാത്രമാണ് ഇന്നലെ രാത്രി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. കൂടാതെ, ഇന്‍റലിജൻസ് എ.ഡി.ജി.പി മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല നൽകിയെന്നും ഉത്തരവിൽ വിവരിക്കുന്നു.
ഉത്തരവ് പ്രകാരം അധികചുമതലയിൽ നിന്ന് മാറ്റിയെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. ആരോപണം ഉയർന്ന ദിവസം മുതൽ പ്രവചിക്കപ്പെടുകയും അന്നേ ആഭ്യന്തര വകുപ്പ് തയാറാക്കുകയും ചെയ്ത നടപടിയാണ് ഒരു മാസത്തോളമെടുത്ത് ഞായറാഴ്ച രാത്രി ഒമ്പതോടെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ഉത്തരവായി ഇറങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടതുമുന്നണി ഘടകകക്ഷിയായ സി.പി.ഐയുടെ അടക്കം കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും മുഖ്യമന്ത്രി എ.ഡി.ജി.പിക്ക് കവചമൊരുക്കുന്നെന്ന വിമർശനം സാധൂകരിക്കുന്നതാണിത്. അജിത് കുമാറിനെതിരെ പി.വി. അൻവർ ആരോപണങ്ങൾ ഉന്നയിച്ച ദിവസം കോട്ടയത്ത് പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗം മുതൽ പകരക്കാരനായി പരിഗണിച്ചത് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ ആയിരുന്നു.
പൂരം കലക്കൽ, ഹേമ കമ്മിറ്റി തുടങ്ങിയ സുപ്രധാന അന്വേഷണ ചുമതല അദ്ദേഹത്തിന് ആയതിനാലാണ് മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതല ഏൽപിച്ചത്.