
ചമ്പക്കുളം: ആലപ്പുഴയിലെ കളർകോടുനിന്ന് ആരംഭിച്ച് ചങ്ങനാശേരി-പെരുന്നയില്‍ അവസാനിക്കുന്ന, ദേശീയ പാതയെയും എംസി റോഡിനെയും ബന്ധിപ്പിക്കുന്ന എസി റോഡ് അതിന്‍റെ പുനർനിർമാണ സമയത്ത് ഏറെ വിവാദത്തിലായിരുന്നു.
റോഡ് നിർമാണ ശൈലിക്കെതിരേ ജനരോഷവും ഇരമ്പിയിരുന്നു. എന്നാല്‍, അവയെല്ലാം ബധിരകർണങ്ങളിലാണ് പതിച്ചത്. കുട്ടനാടിന്‍റെ ഭൂപ്രകൃതിക്ക് ഒട്ടും അനുയോജ്യമല്ലാത്ത നിർമാണ രീതിയാണ് ഇവിടെ അവലംബിച്ചതെന്ന പരാതി അരക്കിട്ട് ഉറപ്പിക്കുന്നതാണ് എസി റോഡിന്‍റെ നിലവിലെ സ്ഥിതി.
പാർക്കിംഗ്?
റോഡ് നിർമാണം ഏകദേശം പൂർത്തിയായിരിക്കുമ്ബോള്‍ റോഡിന്‍റെ പാർശ്വങ്ങളില്‍ പാർക്കിംഗ് സൗകര്യങ്ങള്‍ തീരെയില്ലാത്തത് അനധികൃത പാർക്കിംഗിന് വഴിവയ്ക്കുകയും അതുവഴി നിരവധി അപകടങ്ങള്‍ ദിവസേന സംഭവിക്കുന്നതിനു കാരണമാകുന്നു. റോഡ് പുനർനിർമിക്കുന്നതിനു മുമ്പ് റോഡിന്‍റെ ഇരുവശങ്ങളിലും ആവശ്യത്തിനു പാർക്കിംഗ് സൗകര്യം ഉണ്ടായിരുന്നത് റോഡ് നിർമാണത്തോടെ ഇല്ലാതായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡിന്‍റെ ഇരുവശങ്ങളിലും റോഡിനേക്കാള്‍ ഉയരത്തില്‍ ഓടയും നടപ്പാതയും നിർമിച്ചതാണ് പാർക്കിംഗ് ഇത്ര ദുഷ്കരമാക്കിയത്. ഇത് പലപ്പോഴും റോഡില്‍ത്തന്നെ വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ ആളുകളെ നിർബന്ധിതരാക്കുന്നു.
റോഡിന്‍റെ വശത്തുള്ള വീടുകളിലും ഓഡിറ്റോറിയങ്ങളിലും മരണം, വിവാഹം തുടങ്ങിയ എന്തെങ്കിലും വിശേഷങ്ങള്‍ ഉണ്ടായാല്‍ വാഹനങ്ങളുടെ നീണ്ടനിര തന്നെയാണ് റോഡില്‍ കാണാനാകുക. പാർക്കിംഗ് കൂടി റോഡിലാക്കാൻ സാധിച്ചുവെന്നതാണ് പുതിയ റോഡ് നിർമാണം കൊണ്ട് സാധിതമായത്.
ഓടകള്‍ നോക്കുകുത്തി
റോഡിന് വശത്ത് എസി കനാല്‍ ഉണ്ടെങ്കിലും ഇരുവശത്തും റോഡിനേക്കാള്‍ ഉയരത്തില്‍ നടപ്പാതയും ഓടയും നിർമിച്ചിട്ടുണ്ട്. എന്നാല്‍, മഴ പെയ്താല്‍ വെള്ളം ഒഴുകിപ്പോകാതെ മിക്കയിടത്തും റോഡില്‍ത്തന്നെ കെട്ടിക്കിടക്കുന്നത് ഇരുചക്രവാഹനക്കാർക്കും കാല്‍നടക്കാർക്കും ദുരിതം വിതയ്ക്കുന്നു. വാഹനങ്ങള്‍ പോകുമ്ബോള്‍ കാല്‍നടയാത്രക്കാരുടെമേല്‍ വെള്ളം തെറിക്കുന്നതിനും ഇതു കാരണമാകുന്നുണ്ട്. അപ്രതീക്ഷിതമായി വെള്ളത്തില്‍ ഇറങ്ങുന്ന ഇരുചക്ര വാഹനങ്ങള്‍ പലപ്പോഴും അപകടത്തില്‍പ്പെടാറുമുണ്ട്.
റോഡില്‍നിന്നു വെള്ളമൊഴുകി ഓടയിലേക്കു പോകാൻ നിർമിച്ചിരിക്കുന്ന വശങ്ങളില്‍ സ്ഥാപിച്ച ദ്വാരങ്ങള്‍ പലതും റോഡിനെക്കാള്‍ ഉയർന്നാണ് നില്ക്കുന്നത്. അതിനാല്‍ മഴ പെയ്താല്‍ മണിക്കൂറുകളോളം (ചിലപ്പോള്‍ ദിവസങ്ങള്‍) റോഡില്‍നിന്ന് വെള്ളം ഒഴുകി മാറാറില്ല. കരാർ കമ്പനിയുടെ തൊഴിലാളികള്‍ പല ദിവസങ്ങളിലും ഓടയിലേക്ക് വെള്ളം ഒഴുക്കിവിടുന്ന ജോലിയില്‍ ഏർപ്പെടുന്നത് ഈ റോഡിലെ സ്ഥിരം കാഴ്ചയാണ്. ഇത്ര വിശാലമായ കനാല്‍ റോഡിനോടു ചേർന്നുള്ളപ്പോള്‍ റോഡിന്‍റെ ഇരുവശങ്ങളും ഉയർത്തി ഓട നിർമിച്ചതിന്‍റെ സാങ്കേതികത ഓർത്ത് അദ്ഭുതപ്പെടുകയാണ് നാട്ടുകാർ.
വഴിയോര കച്ചവടക്കാരുടെ കൈയേറ്റം
റോഡിന്‍റെ വശങ്ങളില്‍ നിർമിച്ചിരിക്കുന്ന നടപ്പാത മിക്കയിടത്തും വഴിയോരക്കച്ചവടക്കാർ കൈയടക്കിയിരിക്കുന്നതിനാല്‍ കാല്‍നടക്കാർ റോഡിലിറങ്ങി നടക്കുന്നു. ഇതുമൂലമുണ്ടായ അപകടങ്ങളും ഈ റോഡില്‍ നിരവധിയാണ്. കിടങ്ങറ, മാമ്പുഴക്കരി, രാമങ്കരി, മങ്കൊമ്പ്, പൊങ്ങ, നെടുമുടി, പള്ളാത്തുരുത്തി തുടങ്ങിയ സ്ഥലങ്ങളില്‍ നടപ്പാതയും കനാലും കൈയേറി നടത്തുന്ന കച്ചവടം യാത്രക്കാരെയും അതോടൊപ്പം ഇന്നാട്ടിലെ അംഗീകൃത കച്ചവടക്കാരെയും ദോഷകരമായി ബാധിക്കുന്നു.
ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ട സർക്കാർ വകുപ്പുകളുടെ നിസംഗത കൈയേറ്റങ്ങള്‍ അനുദിനം വർധിക്കാൻ കാരണമാകുകയും അപകടങ്ങള്‍ വർധിപ്പിക്കുകയും ചെയ്യുന്നു. വാഹന യാത്രക്കാർക്കും കാല്‍നട യാത്രക്കാർക്കും ഇത് വലിയ ഉപദ്രവമായി മാറിയിട്ടുണ്ട്.
പൈപ്പുകൊണ്ട് ബാരിക്കേഡ്
ആലപ്പുഴ-ചങ്ങനാശേരി റോഡിന്‍റെ തെക്കുവശത്തു റോഡിനു മുകളില്‍ കനാലിനോടു ചേർന്ന് സ്ഥാപിച്ചുകൊണ്ടിരിക്കുന്ന വലിയ ജലവിതരണ പൈപ്പുകള്‍ റോഡും കനാലും തമ്മില്‍ വേർതിരിക്കുന്ന ബാരിക്കേഡായി നിലകൊള്ളുന്നു. കേരളത്തില്‍ ഒരു സ്ഥലത്തും ഇത്ര അശാസ്ത്രീയമായ രീതിയില്‍ ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ചു കാണില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
എസി റോഡില്‍നിന്നു കനാലിലേക്ക് ഇറങ്ങാനുള്ള എല്ലാ സൗകര്യങ്ങളും തടസപ്പെടുന്ന തരത്തില്‍ സ്ഥാപിച്ച പൈപ്പുകള്‍ കനാലിന്‍റെയും റോഡിന്‍റെയും എല്ലാ പ്രകൃതിദത്ത സൗന്ദര്യത്തെയും നശിപ്പിച്ചു കളഞ്ഞിരിക്കുന്നു. വ്യക്തമായ രൂപരേഖ ഇല്ലാതെ റോഡ് നിർമിച്ചതിന്‍റെ ബാക്കിപത്രമാണ് ഈ ബാരിക്കേഡ്.
കൊട്ടിഘോഷം മാത്രം
കുട്ടനാട്ടില്‍ എത്ര വലിയ പ്രളയം വന്നാലും എസി റോഡ് ഉയർന്നു നില്ക്കുമെന്ന് കൊട്ടിഘോഷിച്ച് നിർമാണമാരംഭിച്ച കുട്ടനാടിന് അനുയോജ്യമല്ലാത്ത ഈ റോഡ് വെള്ളപ്പൊക്ക കാലത്തും കുട്ടനാട്ടുകാർക്ക് പ്രയോജനപ്പെടുന്നില്ലെന്നതാണ് യാഥാർഥ്യം. ഇക്കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഉണ്ടായ വെള്ളപ്പൊക്കത്തില്‍ റോഡിന്‍റെ പല ഭാഗത്തും കനാലില്‍നിന്നു വെള്ളം കയറിയിരുന്നു.
ഓരോ വർഷവും നിശ്ചിത അളവു താഴ്ന്നു കൊണ്ടിരിക്കുന്ന റോഡ് വെള്ളപ്പൊക്ക കാലത്ത് കുട്ടനാടിന് പ്രയോജനപ്പെടുമെന്ന പ്രതീക്ഷയും നാട്ടുകാർക്കു നഷ്ടപ്പെട്ടിരിക്കുന്നു.
ദീർഘവീക്ഷണമില്ലാത്ത കുട്ടനാടൻ പദ്ധതികളില്‍ മറ്റൊന്നായി ആലപ്പുഴ-ചങ്ങനാശേരി റോഡിന്‍റെ ഈ പുനർനിർമാണവും ചരിത്രത്തില്‍ സ്ഥാനംപിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല