
സ്വന്തം ലേഖിക
കോട്ടയം: സോളാര്‍ അഴിമതി ആരോപണങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജൻ ഉമ്മൻചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് നല്‍കാൻ കോടികള്‍ വാങ്ങിയെന്ന സി.പി.ഐ നേതാവ് സി. ദിവാകരന്‍റെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്ന് അച്ചു ഉമ്മൻ.
നീതിന്യായ സംവിധാനത്തെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തിയതാണ് ദിവാകരന്‍റെ വെളിപ്പെടുത്തലെന്നും അച്ചു ഉമ്മൻ പറഞ്ഞു. സോളാര്‍ അന്വേഷണത്തിലെ സി.ബി.ഐ റിപ്പോര്‍ട്ട് ഒരു തരത്തിലും ഞെട്ടിച്ചില്ല. അച്ഛൻ നിരപരാധിയാണെന്ന് 101 ശതമാനം ഉറപ്പായിരുന്നു. എന്നാല്‍, ദിവാകരന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിച്ചെന്നും അച്ചു പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൈബര്‍ ആക്രമണം നേരിടുന്ന സ്ത്രീകള്‍ക്കു കരുത്തു പകരുകയെന്ന ലക്ഷ്യത്തോടെയാണു താൻ സൈബര്‍ അറ്റാക്കിനെതിരെ കേസ് കൊടുത്തതെന്നു വ്യക്തമാക്കിയ അച്ചു ഉമ്മൻ, തെളിവുകള്‍ സഹിതം നല്‍കിയ പരാതി വനിതാ കമ്മിഷൻ പരിഗണിക്കാത്തതില്‍ നിരാശയുണ്ടെന്നും ചൂണ്ടിക്കാട്ടി. രാഷ്ട്രീയമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വനിതാ കമ്മീഷൻ എന്ന പരോക്ഷ വിമര്‍ശനമാണ് ആ വാക്കുകളിലുള്ളത്.
ഈ ആവശ്യം പരാതിയായി സര്‍ക്കാരിന് അച്ചു ഉമ്മൻ എഴുതി നല്‍കിയാല്‍ അത് അന്വേഷിക്കാൻ സര്‍ക്കാര്‍ ബാധ്യസ്ഥരാകും. നേരത്തെ കൈതോലപ്പായ അടക്കമുള്ള വിഷയങ്ങളിലെ സമീപകാല വെളിപ്പെടുത്തല്‍ പൊലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ ഫെയ്‌സ് ബുക്കിലെ എഴുത്തില്‍ മൊഴി കിട്ടാത്തതു കൊണ്ട് അന്വേഷണം എങ്ങുമെത്തിയില്ല. സോളാറില്‍ ദിവാകരന്റെ മൊഴി എടുക്കുകയും ഈ നിലപാട് ദിവാകരൻ ആവര്‍ത്തിക്കുകയും ചെയ്താല്‍ കേസെടുത്ത് അന്വേഷിക്കേണ്ടി വരും. ജ്യുഡീഷറിയെ സംബന്ധിച്ച ഗുരുതര വെളിപ്പെടുത്തല്‍ എന്ന പരിഗണനയില്‍ അന്വേഷിക്കേണ്ട കാര്യങ്ങളാണ് ദിവാകരൻ ആരോപിച്ചിരുന്നത്.
പരാതി എഴുതി നല്‍കിയാല്‍ പിണറായി സര്‍ക്കാരിനെ വെട്ടിലാക്കുന്ന ഒന്നായി അതു മാറും. സോളര്‍ അഴിമതി ആരോപണങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ നാലോ അഞ്ചോ കോടി വാങ്ങിച്ച് ‘കണാ കുണാ’ റിപ്പോര്‍ട്ട് എഴുതി നല്‍കുകയായിരുന്നുവെന്ന് മുന്മന്ത്രിയും മുതിര്‍ന്ന സിപിഐ നേതാവുമായ സി ദിവാകരൻ ആരോപിച്ചിരുന്നു. ഉമ്മൻ ചാണ്ടി തന്നെ വച്ച ജുഡീഷ്യല്‍ കമ്മിഷൻ അദ്ദേഹത്തിന് എതിരുമായി എന്നായിരുന്നു ദിവാകരൻ പറഞ്ഞത്. ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ ഒന്നാം പിണറായി സര്‍ക്കാര്‍ കേസെടുത്തു മുന്നോട്ടു പോയത്.
അതേ റിപ്പോര്‍ട്ടാണ് കോടികള്‍ വാങ്ങി തയാറാക്കിയതാണെന്ന ഗുരുതര ആരോപണം സിപിഐ നേതാവില്‍ നിന്ന് ഉണ്ടായത്. ആരോപണവും മറ്റും ഉയര്‍ന്നപ്പോള്‍ ഉമ്മൻ ചാണ്ടിക്ക് രാജിവച്ചു പോകണമെന്നുണ്ടായിരുന്നുവെന്നും ദിവാകരൻ പറഞ്ഞു. പക്ഷേ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മറ്റും സമ്മതിച്ചില്ല. എല്‍ഡിഎഫ് ആ ഘട്ടത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധ സമരം വിചാരിക്കാത്ത സമയത്ത് അവസാനിപ്പിക്കുകയായിരുന്നു.
താനെല്ലാം ആ സമയത്ത് സെക്രട്ടേറിയറ്റ് നടയില്‍ ഇരിക്കുകയായിരുന്നു. എന്തു സംഭവിച്ചുവെന്ന് മനസ്സിലായില്ല. എവിടെയോ ഒരു സംഭാഷണം നടന്നു. ഒരു പക്ഷേ സമരവുമായി മുന്നോട്ടുപോയാല്‍ നിയന്ത്രണാതീതമായി എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്ക തോന്നിക്കാണും-ഇതായിരുന്നു ദിവാകരന്റെ വിവാദ വെളിപ്പെടുത്തല്‍.
സോളര്‍ സമരവുമായി ബന്ധപ്പെട്ട് തന്റെ ആത്മകഥയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് പുതിയ ആരോപണം ദിവാകരൻ ഉയര്‍ത്തിയത്. അതിന് ശേഷം സോളാറിലെ പീഡനം അന്വേഷിച്ച സിബിഐയും കേസെല്ലാം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ഗൂഢാലോചനയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരായ പരാതിയെന്നും വിശദീകരിച്ചു.



