കള്ള് കുടിക്കാൻ വാങ്ങിയ 100 രൂപ തിരിച്ചു നൽകിയില്ല ; വാക്ക് തർക്കത്തെ തുടർന്ന് അയൽക്കാരനെ കുത്തിക്കൊന്നു ; കേസിൽ ജീവപര്യന്തം ഒഴിവാക്കണമെന്ന് പ്രതി; അപ്പീൽ തള്ളി ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: അയൽക്കാരനെ കുത്തിക്കൊന്ന കേസിൽ വിധിച്ച ജീവപര്യന്തം തടവു ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. ആലപ്പുഴ കരീലക്കുളങ്ങര സ്വദേശി വിക്രമനെ കുത്തിക്കൊലപ്പെടുത്തുകയും മകൻ ജെയ്മോനെ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട അജയചന്ദ്രനാണ് വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തള്ളിയ കോടതി പ്രതിയു‍ടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവെക്കുകയായിരുന്നു.

ചെറിയ സംഭവങ്ങൾ പോലും വലിയ അക്രമത്തിന് കാരണമായേക്കാം, ഇത് അത്തരമൊരു കേസാണ്- എന്നാണ് കോടതി വിലയിരുത്തിയത്. 100 രൂപയെ ചൊല്ലിയുള്ള തർക്കമാണ് വിക്രമന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. കള്ളുകുടിക്കാൻ വാങ്ങിയ 100 രൂപ തിരിച്ചു തന്നില്ല എന്ന് പറഞ്ഞായിരുന്നു തർക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013ൽ വിക്രമൻ കള്ളുകുടിച്ചതിന്റെ പണം കൊടുത്തത് സുഹൃത്തായ ഭുവനചന്ദ്രനായിരുന്നു. 100 രൂപയാണ് വിക്രമന്‍ വധക്കേസിലെ പ്രതിയായ അജയചന്ദ്രന്റെ പിതാവായ ഭുവനചന്ദ്രനോട് വാങ്ങിയത്. ഇത് തിരികെ നല്‍കാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ അസ്വാരസ്യവും നിലനിന്നിരുന്നു. കൂടാതെ ഇരു വീട്ടുകാരും തമ്മിൽ പ്രശ്നങ്ങളും പതിവായിരുന്നു. 2014 മാർച്ചിൽ ക്ഷേത്ര ഉത്സവത്തിനിടയിലും ഇരുകൂട്ടരും തമ്മിൽ വഴക്കുണ്ടായി. മാർച്ച് 16ന് അജയചന്ദ്രൻ ജയ്മോനെ ഫോണിൽ വിളിച്ച് അടുത്തുള്ള കലുങ്കിന്റെ അടുത്തേക്ക് വരാൻ ആവശ്യപ്പെട്ടു. ഇരുവരും തമ്മിൽ തർക്കമാവുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. വിക്രമനും ഭുവനചന്ദ്രനും സ്ഥലത്ത് എത്തിയതോടെ പ്രശ്നം കൂടുതൽ രൂക്ഷമായി.

അതിനിടെ അജയചന്ദ്രൻ അരയിൽനിന്ന് കത്തിയൂരി വിക്രമന്റെ തുടയിൽ കുത്തി. ജയ്മോന്റെ കൈയ്യിലും തോളിലും കുത്തി. താഴെവീണ വിക്രമന്റെ വയറിൽ കയറിയിരുന്ന് ഭുവനചന്ദന്‍ നെഞ്ചിൽ ഇടിച്ചു. പിതാവിനെ തള്ളിമാറ്റി അജയചന്ദ്രൻ വിക്രമന്റെ വയറ്റിലും നെ‍ഞ്ചിലും കുത്തുകയും തലയ്ക്ക് അടിക്കുകയും ചെയ്തു. ജയ്മോന്റെ പുറത്തും കുത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും വിക്രമൻ മരിച്ചു. പിന്നീട് ജയ്മോന്റെ മൊഴിയുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിൽ അജയചന്ദ്രനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പിതാവിനെയും ബന്ധുവിനെയും വെറുതെ വിട്ടു.