
പത്തനംതിട്ട; സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി നിരവധി കേസുകളിൽ പ്രതിയായ തിരുവല്ലം ഉണ്ണിയുടെ ആഡംബര വാഹനത്തെ സാഹസികമായി പിന്തുടർന്ന പൊലീസിനു മുന്നിൽപ്പെട്ടത് പത്തനംതിട്ട സ്റ്റേഷനിലെ വനിതാ പൊലീസുകാരി .
തിങ്കളാഴ്ചയാണ് സംഭവമുണ്ടാകുന്നത്. 42 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവല്ലം ഉണ്ണി ആഡംബരജീപ്പില്‍ അടൂര്‍ഭാഗം കടന്ന് പത്തനംതിട്ടയിലേക്ക് വന്നത് പൊലീസ് മനസിലാക്കി. ഇയാളെ നിരന്തരം പിന്തുടര്‍ന്നിരുന്ന മുണ്ടക്കയം സിഐ ഷൈൻകുമാറും സംഘവും പൊലീസ് വാഹനത്തില്‍ പിന്നാലെ എത്തി.
ഇത് മനസ്സിലാക്കിയ ഉണ്ണി കൈപ്പട്ടൂരില്‍നിന്ന് ജീപ്പ് അതിവേഗതയില്‍ ഓടിച്ചു പോയി. കോളജ് ജങ്ഷനില്‍വെച്ച് നിരവധി വാഹനങ്ങളില്‍ തട്ടി. എന്നിട്ടും നിര്‍ത്താതെ മുന്നോട്ടുപോയ ഇയാള്‍ വാളുവെട്ടും പാറയിലേക്ക് ഓടിച്ചുകയറ്റി. പൊലീസ് സംഘവും പിന്നാലെ എത്തി . എന്നാല്‍ റോഡ് തീര്‍ന്നഭാഗത്തുവെച്ച് വാഹനം ഉപേക്ഷിച്ച് ഇയാള്‍ അപ്രത്യക്ഷമാവുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉണ്ണിയുടെ ജീപ്പില്‍ നിന്നിറങ്ങിവന്ന വനിതയെ കണ്ട പൊലീസ് അയാള്‍ എങ്ങോട്ടുപോയെന്ന് ചോദിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ടെന്നായിരുന്നു മറുപടി. പിന്നീടാണ് മുണ്ടക്കയം പൊലീസിന് ഇവര്‍ പത്തനംതിട്ട സ്റ്റേഷനിലെ വനിതാ പൊലീസുകാരിയാണെന്ന് മനസ്സിലായത്.
ഇവരിൽ നിന്ന് മേലുദ്യോഗസ്ഥർ വിശദീകരണം തേടി.
മുണ്ടക്കയം പുത്തൻ ചന്തയിൽ റബ്ബർ കട കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഉണ്ണി . ഇതടക്കം നാല്പതോളം കേസുകളിലെ പ്രതിയാണ് കൊടും ക്രിമിനലായ ഉണ്ണി .



