മുട്ടലോറി മറിഞ്ഞത് കാണാന്‍ വന്ന സൈക്കിള്‍ യാത്രികനായ മധ്യവയസ്കൻ ബസ്സിടിച്ച് മരിച്ചു
സ്വന്തം ലേഖകൻ
പെരുവെമ്പ്: പാലക്കാട്-കൊടുവായൂര്‍ പാതയില്‍ തണ്ണിശ്ശേരിയില്‍ മുട്ടലോറി മറിഞ്ഞത് കാണാന്‍ വന്ന സൈക്കിള്‍ യാത്രികന്‍ സ്വകാര്യബസ്സിടിച്ച് മരിച്ചു. തണ്ണിശ്ശേരി പനന്തൊടിക ടി. കൃഷ്ണന്‍ (63) ആണ് മരിച്ചത്.
തിങ്കളാഴ്ച കൊല്ലങ്കോട്ടുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് രാവിലെ ഏഴരയോടെ മന്ദത്തുകാവില്‍ കൃഷ്ണന്‍ സഞ്ചരിച്ച സൈക്കിളില്‍ തട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ കൃഷ്ണനെ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും പത്തരയോടെ മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാമക്കല്ലില്‍നിന്ന് മുട്ട കയറ്റിയെത്തിയ ലോറി കൊടുവായൂരില്‍ കുറച്ച് മുട്ടയിറക്കി പാലക്കാട്ടേക്കു പോകവേയാണ് മറിഞ്ഞത്. ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ചവിട്ടിയപ്പോള്‍ ലോറിയുടെ ടയര്‍ വേറിട്ടുപോകുകയും തുടര്‍ന്ന് മറിയുകയുമാണ് ഉണ്ടായതെന്ന് ലോറിഡ്രൈവര്‍ തമിഴ്‌നാട് നാമക്കല്‍ അയ്യപ്പന്‍മല സ്വദേശി ശരവണന്‍ (24) പറഞ്ഞു.
ലോറിയില്‍ 30,000 കോഴിമുട്ടയുണ്ടായിരുന്നു. 1.86 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ശരവണന്‍ പറഞ്ഞു. മറിഞ്ഞ ലോറിയുടെ പിറകില്‍ തട്ടി കരിങ്കുളം സ്വദേശി ഓടിച്ച
ബൈക്ക് വീണു. ബൈക്ക് യാത്രികനും ലോറിഡ്രൈവര്‍ക്കും നിസ്സാരപരിക്കേറ്റു. പാലക്കാട് സൗത്ത് പോലീസ് സ്ഥലത്തെത്തി.
ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച വൈകീട്ട് കൃഷ്ണന്റെ സംസ്‌കാരം നടത്തി. ഭാര്യ: കമലം. മക്കള്‍: മനോജ്, സൗമ്യ. മരുമക്കള്‍: സുനിത, അനീഷ്. സഹോദരന്‍: ആറു.