
സ്വന്തം ലേഖിക
ശ്രീനഗര്‍: ജമ്മു കശ്മീരിലെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു മലയാളി കൂടി മരിച്ചു. കശ്മീരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചിറ്റൂര്‍ സ്വദേശി മനോജാണ് മരിച്ചത്.ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 5 ആയി. മനോജിൻ്റെ മൃതദേഹം കേരളത്തിലെത്തിക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് അപകടത്തില്‍ മരിച്ച നാല് യുവാക്കളുടെ മൃതദേഹം സംസ്കരിച്ചത്.
ജമ്മു കശ്മീരിലേക്ക് വിനോദയാത്ര പോയ 13 അംഗ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍ പെട്ടത്. നാലു പേരാണ് ആദ്യം മരിച്ചത്. സോനാമാര്‍ഗില്‍ നിന്ന് മൈനസ് പോയിന്‍റിലേക്കുള്ള യാത്രയിലായിരുന്നു അപകടം. രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതെന്നും മഞ്ഞില്‍ വാഹനം തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും രക്ഷപ്പെട്ട സുജീവ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറ് പേര്‍ ഒരു വണ്ടിയിലും മറ്റൊരു വണ്ടിയില്‍ ഏഴ് പേരും കയറി. ഏഴ് പേരുണ്ടായിരുന്ന വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ പരമാവധി ശ്രമിച്ചെങ്കിലും വാഹനം താഴ്ചയിലേക്ക് വീണു. വാഹനത്തിലുണ്ടായിരുന്നവര്‍ ഗ്ലാസ് പൊട്ടി പുറത്തേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ രാജേഷ് , അരുണ്‍, മനോജ് എന്നിവര്‍ ചികിത്സയിലാണ്. കഴിഞ്ഞ മാസം മുപ്പതിന് ട്രെയിൻ മാര്‍ഗമാണ് പതിമൂന്നംഗ സംഘം കശ്മീരിലേക്ക് പോയത്.