
ഇല്ലിക്കലിൽ തിട്ടയിടിഞ്ഞ് മീനച്ചിലാറ്റിൽ കാണാതായ ലോറി പുറത്തെടുക്കാൻ ആരംഭിച്ചു: ലോറി കയറ്റുന്നത് വലിയ ക്രെയിൻ ഉപയോഗിച്ച്; നടപടികൾ കാണാൻ ആളുകൾ തടിച്ചു കൂടി
സ്വന്തം ലേഖകൻ
കോട്ടയം: ഇല്ലിക്കലിൽ തിട്ടയിടിഞ്ഞ് മീനച്ചിലാറ്റിൽ കാണാതായ ലോറി പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് ലോറി ഉയർത്തുന്നതനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പത്തു മണിയോടെ ലോറിയുടെ ഏതാണ്ട് പാതി ഭാഗം പുറത്ത് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ ലോറി പുറത്തെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബുധനാഴ്ച വൈകിട്ട് 2.45 ന് ഇല്ലിക്കൽ കുമ്മനം റോഡിലായിരുന്നു അപകടം. മെറ്റലുമായ ഇഷ്ടിക കളത്തിലേയ്ക്കു പോകുകയായിരുന്നു ഭാരത് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് ഇല്ലിക്കലിലെ മുസ്ലീം പള്ളിയ്ക്കു സമീപത്തു വച്ച് മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞ് മീനച്ചിലാറ്റിലേയ്ക്ക് മറിഞ്ഞത്. അപകടത്തെ തുടർന്ന് ലോറി വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ എട്ടു മണി മുതൽ വലിയ ക്രെയിൻ ഉപയോഗിച്ചാണ് ലോറി പുറത്തെടുക്കുന്ന ജോലികൾ ആരംഭിച്ചത്. തിട്ടയുടെ ബലക്ഷയം ക്രെയിനെയും ബാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നതിനാൽ വളരെ സൂക്ഷിച്ചാണ് ലോറി പുറത്തെടുക്കുന്ന ജോലികൾ നടക്കുന്നത്.
ബുധനാഴ്ചയുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മുണ്ടക്കയം സ്വദേശി ഡിപു (35), പതിനാറിൽച്ചിറ കൊച്ചുമണത്തറ ദിലീപ്കുമാർ (26) എന്നിവർ പരിക്കുകളോടെ രക്ഷപെട്ടിരുന്നു. ഇല്ലിക്കൽ കുമ്മനം റോഡിൽ ആറിന്റെ തീരത്തിന് ബലക്ഷയം ഉണ്ടകുന്നത് തീരം സംരക്ഷിക്കാത്തതിനെ തുടർന്നാണ് മാർഗമെന്നാണ് നാട്ടുകാർ പറയുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് റോഡ്. എന്നാൽ റോഡിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടാൻ ഇതുവരെയും അധികൃതർ തയ്യാറാകാത്തതാണ് അപകടത്തിനു കാരണമെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
