
എറണാകുളം : വൈറ്റിലയിൽ നിയന്ത്രണം വിട്ട കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.
ഇന്നലെ പുലർച്ചെ ആറ് മണിയോടെ വൈറ്റില മാർബിള്‍ ഷോപ്പിന് സമീപമാണ് അപകടം നടന്നത്.
കൊല്ലം മാറനാട് പടിഞ്ഞാറ് ഇടവട്ടം ചാമത്തുണ്ടില്‍ വീട്ടില്‍ ജി. ഗോപിക(31)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തൃശ്ശൂർ കൂർക്കഞ്ചേരി വടൂക്കർ അനന്തക്കാട് വീട്ടില്‍ മുഹ്സിന (24) പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പരേതനായ മനു മോഹനായിരുന്നു ഗോപികയുടെ ഭർത്താവ്. ദമ്പതികള്‍ക്ക് ശബരിനാഥ്, ആര്യനാഥ് എന്നീ രണ്ട് മക്കളുണ്ട്. പിതാവിൻ്റെ മരണശേഷം രണ്ട് മക്കളുടെ ആശ്രയമായിരുന്നു അമ്മ ഗോപിക. ബി.ജെ.പി പവിത്രേശ്വരം ഏരിയ പ്രസിഡന്റ് ജെ. ജയചന്ദ്രബാബുവിന്റെയും ബി. അംബികയുടെയും മകളാണ് ഗോപിക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈറ്റില പാരഡൈസ് റോഡിലെ ലേഡീസ് ഹോസ്റ്റലിലാണ് ഗോപികയും അപകടത്തില്‍ പരിക്കേറ്റ മുഹ്സിനയും താമസിച്ചിരുന്നത്. ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ പുലർച്ചെ വൈറ്റില മൊബിലിറ്റി ഹബ്ബില്‍ എത്തിച്ച് ബസില്‍ കയറ്റിവിട്ട ശേഷം ഹോസ്റ്റലിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. എതിർ ദിശയില്‍ എത്തിയ ടാക്സി കാർ നിയന്ത്രണം വിട്ട് ഇവരെ ഇടിക്കുകയായിരുന്നു. ഇരുവരെയും നാട്ടുകാർ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോപികയുടെ ജീവൻ രക്ഷിക്കാനായില്ല. മുഹ്സിനയുടെ നില ഗുരുതരമല്ല.
ടാക്സി ഓടിച്ചിരുന്ന അരൂർ കെല്‍ട്രോണ്‍ റോഡില്‍ കണ്ടെത്തിത്തറ വീട്ടില്‍ വിവേക് സജീവ്(30)നെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു.



