
കാഴ്ചപരിമിതിയുള്ള ഭര്‍ത്താവിന് മുന്നില്‍ ഭാര്യ കാറിടിച്ച് മരിച്ചു; അപകടം എതിര്‍വശത്തെ ഹോട്ടലില്‍നിന്ന് പശുവിന് കഞ്ഞിവെള്ളവുമായി നടന്നുവരുന്നതിനിടെ
പഴയങ്ങാടി: കാഴ്ചപരിമിതിയുള്ള ഭര്‍ത്താവിന് മുന്നില്‍ ഭാര്യ കാറിടിച്ച് മരിച്ചു.
ഭര്‍ത്താവിനെ സുരക്ഷിതമായി റോഡരികിലാക്കി എതിര്‍വശത്തെ ഹോട്ടലില്‍ നിന്ന് പശുവിന് കഞ്ഞിവെള്ളവുമായി നടന്നുവരുന്നതിനിടെയാണ് അപകടം.
എരിപുരത്തെ വലിയവീട്ടില്‍ ഭാനുമതിയാണ് (58) മരിച്ചത്.
കെ.എസ്.ടി.പി. റോഡില്‍ എരിപുരത്ത് പഴയ എ.ഇ.ഒ. ഓഫീസിനു സമീപം വെള്ളിയാഴ്ച രാവിലെ ആറേകാലോടെയാണ് അപകടം. ഭര്‍ത്താവ് പി.കെ. വിശ്വനാഥനുമൊന്നിച്ച് പാല് സൊസൈറ്റിയില്‍ പാല്‍കൊടുത്തശേഷം കഞ്ഞിവെള്ളം എടുക്കാനാണ് ഭാനുമതി ഹോട്ടലിലേക്ക് പോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴയങ്ങാടി ഭാഗത്തു നിന്ന് ഏഴിലോട്ടേക്ക് അമിതവേഗത്തിലെത്തിയ കാര്‍ ഭാനുമതിയെ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിനു മുകളില്‍ മറിഞ്ഞുവീണ ഇവരെയും കൊണ്ട് ഏറെദൂരം മുന്നോട്ടുപോയ ശേഷമാണ് കാര്‍ നിന്നത്.
സംഭവസ്ഥലത്തുതന്നെ ഭാനുമതി മരിച്ചു. പഴയങ്ങാടി എസ്.ഐ. സുനീഷ് കുമാര്‍ മൃതദേഹപരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാലരയോടെ മൃതദേഹം എരിപുരത്തെ വീട്ടിലെത്തിച്ചു.

ഗാനമേള കലാകാരൻ ബൈക്ക് അപകടത്തിൽ മരിച്ചു: ഇടിച്ച വാഹനം നിർത്താതെ ഓടിച്ച് പോയി
സ്വന്തം ലേഖകൻ
തിരുവല്ല: നിരവധി ഗാനമേള ട്രൂപ്പുകൾക്കു വേണ്ടി വാദ്യോപകരണങ്ങൾ വായിക്കുന്ന ഗാനമേള കലാകാരൻ ബൈക്ക് അപകടത്തിൽ മരിച്ചു. ഇയാൾ സഞ്ചരിച്ച ബൈക്കിൽ ഇടിച്ച വാഹനം നിർത്താതെ ഓടിച്ച് പോയി. അപകടത്തിൽ തിരുവല്ല കാട്ടൂക്കര നങ്ങേലിപ്പറമ്പിൽ എൻ.എൻ രാജുവിന്റെയും യമുനയുടെയും മകൻ രാഹുൽ രാജ് (25)ആണ് മരിച്ചത്. കോട്ടയം കമ്മ്യൂണിക്കേഷൻ അടക്കം നിരവധി ഗാനമേള ട്രൂപ്പുകളിൽ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുകയാണ് രാഹുൽ.
ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെ മുത്തൂർ കവലയിലായിരുന്നു അപകടം. രാഹുൽ സഞ്ചരിച്ച ബൈക്കിൽ എം.സി റോഡിലൂടെ എത്തിയ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രാഹുൽ റോഡിൽ തെറിച്ച് വീണു. എന്നാൽ, വാഹനം നിർത്താതെ അതിവേഗം ഓടിച്ചു പോകുകയായിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ വിവരം പൊലീസിനു കൈമാറിയെങ്കിലും വാഹനം കണ്ടെത്താൻ സാധിച്ചില്ല. സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ചൊവ്വാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും.