
സ്വന്തം ലേഖകൻ
കൊല്ലം∙ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തിയ കാർ, വീണു കിടന്നിരുന്ന സ്ത്രീയുടെ ദേഹത്തുകൂടി കയറ്റിയിറക്കി. ഞായറാഴ്ച വൈകിട്ട് 5.45നാണ് ദാരുണമായ സംഭവം. അപകടത്തിൽ പരുക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റിട്ടുണ്ട്.
കാർ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശിയായ അജ്മലിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അപകടശേഷം ഇയാൾ ഒളിവില്‍ പോയിരിക്കുകയാണ്. കാറും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങിയതായാണ് നാട്ടുകാർ പറയുന്നത്. കാർ ഇടിച്ചയുടനെ വാഹനം നിർത്താൻ നാട്ടുകാർ ഡ്രൈവറായ അജ്മലിനോട് പറഞ്ഞെങ്കിലും ഇയാൾ അമിതവേഗത്തിൽ കാർ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അജ്മലിന്റെ പശ്ചാത്തലം ശാസ്താംകോട്ട പൊലീസ് പരിശോധിക്കുകയാണ്. ഇയാൾ ലഹരിമരുന്ന് കേസിലടക്കം പ്രതിയാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കാറിലുണ്ടായിരുന്ന യുവവനിതാ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവർ മദ്യലഹരിയിലാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ സംഭവമുണ്ടായിടത്ത് നിന്ന് രക്ഷപ്പെടുന്നതിനിടെ ഒരു മതിലിലും ബൈക്കിലും കാർ ഇടിച്ചു കയറ്റിയെന്നും പ്രദേശവാസികൾ പറയുന്നു.