![പേരൂരിൽ വഴിയാത്രക്കാരെ കാറിടിച്ച് വീഴ്ത്തി: അമ്മയുടെ കൺമുന്നിൽ രണ്ടു പെൺകുട്ടികൾ കാറിടിച്ച് മരിച്ചു പേരൂരിൽ വഴിയാത്രക്കാരെ കാറിടിച്ച് വീഴ്ത്തി: അമ്മയുടെ കൺമുന്നിൽ രണ്ടു പെൺകുട്ടികൾ കാറിടിച്ച് മരിച്ചു](https://i0.wp.com/thirdeyenewslive.com/storage/2019/03/IMG-20190304-WA0031.jpg?fit=720%2C960&ssl=1)
പേരൂരിൽ വഴിയാത്രക്കാരെ കാറിടിച്ച് വീഴ്ത്തി: അമ്മയുടെ കൺമുന്നിൽ രണ്ടു പെൺകുട്ടികൾ കാറിടിച്ച് മരിച്ചു
തേര്‍ഡ് ഐ ബ്യൂറോ
കോട്ടയം: പേരൂരില്‍ കാല്‍നടയാത്രക്കാരായ അമ്മയെയും രണ്ട് കുട്ടികളെയും കാറിടിച്ച് വീഴ്ത്തി. അമ്മയ്‌ക്കൊപ്പം നടന്നു പോകുകയായിരുന്ന പേരുർ കണ്ണംഞ്ചിറ ആതിരയിൽ അന്നു (19) , നീനു (നൈനു – 16) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ ലെജി (45)യെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
![](https://i0.wp.com/thirdeyenewslive.com/storage/2019/03/IMG-20190304-WA0032.jpg?resize=640%2C480&ssl=1)
ഏറ്റുമാനൂർ സംക്രാന്തി റോഡിൽ പേരൂർകാവ് ക്ഷേത്രത്തിനു സമീപത്തെ റോഡിൽ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. റോഡിലൂടെ നടന്നു പോകുകയായിരുന്നു കാൽനടയാത്രക്കാർക്കിടയിലേയ്ക്ക് കാർ പാഞ്ഞു കയറുകയായിരുന്നു. അമ്മയെയും രണ്ടു മക്കളെയും ഇടിച്ചു തെറുപ്പിച്ച ശേഷം കാർ വീണ്ടും റോഡിലൂടെ പാഞ്ഞു. തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ പുരയിടത്തിലേയ്ക്ക് പാഞ്ഞുകയറി. മരത്തിൽ ഇടിച്ചാണ് നിന്നത്.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ മൂന്നു പേരെയും ഉടൻ തന്നെ ഇതുവഴി എത്തിയ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിൽ എത്തിച്ചു. എന്നാൽ, അപ്പോഴേയ്ക്കും രണ്ടു പെൺകുട്ടികളും മരിച്ചിരുന്നു. അപകടത്തിൽ ഗുരതരമായി പരിക്കേറ്റ അമ്മ ലെജി അബോധാവസ്ഥയിൽ തുടരുകയാണ്. കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഏറ്റുമാനൂർ , ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് ആരോപണമുണ്ട്. ഈ റോഡ് അടുത്തിടെ ടാർ ചെയ്തതോടെ ഏറ്റുമാനൂർ മണർകാട് ബൈപ്പാസിലും, സമീപത്തെ റോഡുകളിലൂം അമിത വേഗത്തിലാണ് വാഹനങ്ങൾ പായുന്നത്. ഇത് വൻ അപകട സാധ്യതയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ വാഹനങ്ങളുടെ അമിത വേഗം തടയാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.