
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മന്ത്രവാദത്തിന്റെ പേരിൽ പീഡിപ്പിച്ച സംഭവത്തിൽ കോടതി പ്രതിക്ക് 17 വർഷം ശിക്ഷ വിധിച്ചു. മലപ്പുറത്താണ് സംഭവം നടന്നത്. 2016 സെപ്റ്റംബർ മുതൽ ഡിസംബർ വരെയാണ് പതിനാലുകാരൻ പീഡിപ്പിക്കപ്പെട്ടത്. കേസിൽ പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. വളാഞ്ചേരി സ്വദേശിയായ സൈനുൽ ആബിദീനെയാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി ഫാസ്ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. 14കാരന്റെ സഹോദരിക്ക് കുട്ടികള്‍ ഉണ്ടാകാത്ത പ്രശ്നം മനസിലാക്കിയാണ് സൈനുൽ ആബിദീൻ ഒപ്പം കൂടിയത്. മന്ത്രവാദത്തിലൂടെ സൈനുൽ ആബിദീൻ പ്രശ്നപരിഹാരം ഉറപ്പു നൽകി. പിന്നാലെ മന്ത്രവാദത്തിന് ശേഷം തിരികെ പോകുമ്പോൾ പതിനാലുകാരനെ ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. 2025 ജനുവരിയിൽ വിധി പറയാൻ ഇരുന്ന കേസായിരുന്നു ഇത്. പ്രതി ഒളിവിൽ പോയതിനെ തുടർന്നാണ് നീണ്ടത്. തുടർന്ന് മംഗലാപുരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.


