
സ്വന്തം ലേഖകൻ
പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ ഗൾഫിൽ നിന്നും വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട സിദ്ദിഖിനെ ബന്ദിയാക്കി സ്വകാര്യ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ പത്തംഗ സംഘമാണുള്ളതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ കാറിൽ ആശുപത്രിയിലെത്തിയ സംഘത്തിൽ രണ്ടു പേരാണുള്ളതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
അതേസമയം കേസിൽ ഇതുവരെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിദ്ദിഖിന്റെ സുഹൃത്ത്, മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച സംഘം എത്തിയ കാറിന്റെ ഉടമ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. കൊലയ്ക്ക് നേതൃത്വം നൽകിയ റയീസ്, നൂർഷ, ഷാഫി എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലയ്ക്ക് പിന്നിൽ പൈവളിഗയിലെ സംഘമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിദ്ദിഖിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം നേരത്തെ തട്ടിക്കൊണ്ട് പോയിരുന്നു. ഇക്കാര്യം പറഞ്ഞാണ് സിദ്ദിഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തിയത്. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദുബായിലേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഉച്ചയ്ക്ക് തട്ടിക്കൊണ്ട് പോയ സിദ്ദീഖിനെ രാത്രിയോടെയാണ് ഒരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും യുവാവ് മരിച്ചിരുന്നു.
ഇതോടെ ആശുപത്രിയിലെത്തിച്ചവർ വന്ന വാഹനത്തിൽ തന്നെ കടന്നു കളഞ്ഞുവെന്നാണ് അറിയുന്നത്. സംഭവത്തിൽ കാസർഗകൊട് ഡിവൈഎസ്പി പി ബാലകൃഷ്ണനെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. വിദേശത്തേക്ക് അനധികൃതമായി കടത്തിയ വിദേശ കറൻസികളും ആയി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പറയപ്പെടുന്നു.
ബന്തിയോട് ഡി എം ആശുപത്രിയിലാണ് സിദ്ദീഖിനെ എത്തിച്ചത്. ഒപ്പം വന്നവർ മുങ്ങിയതോടെ ആശുപത്രി അധികൃതരാണ് സംഭവം പൊലീസിലറിയിച്ചത്.സംഘം നേരത്തെ തട്ടിക്കൊണ്ട് പോയ സിദ്ദിഖിന്റെ സഹോദരനും സുഹൃത്തും ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.




