
പത്തനംതിട്ട: ആറന്മുളയില്‍ പ്രചാരണം ശക്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി.
ആറന്മുളയില്‍ കഴിഞ്ഞ 10 വർഷമായി വികസന മുരടിപ്പാണ് സംഭവിച്ചത് എന്നാണ് റിപ്പോർട്ടറിന് നല്‍കിയ പ്രതികരണത്തില്‍ അബിൻ വർക്കി പറഞ്ഞത്. ആറന്മുളയെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
പൂർത്തീകരിക്കാത്ത അബാൻ മേല്‍പ്പാലമാണ് ആറന്മുളയുടെ നേർചിത്രമെന്നും സമാനമായ രീതിയില്‍ പാതിവഴിയില്‍ നില്‍ക്കുന്ന നിരവധി പദ്ധതികള്‍ ആറന്മുളയിലുണ്ടെന്നും അബിൻ വർക്കി പറഞ്ഞു. ഇനി എല്ലാം വർക്കാവും എന്നതാണ് തന്റെ മുദ്രാവാക്യമെന്നും അബിൻ വർക്കി പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയില്‍ ജനം മറുപടി നല്‍കുമെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറന്മുളയില്‍ ആരോഗ്യമന്ത്രി വീണ ജോർജാണ് വീണ്ടും എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എത്തുന്നത്. എൻഡിഎ സ്ഥാനാർത്ഥിയായി എത്തുന്നത് കുമ്മനം രാജശേഖരനാണ്.
സിപിഐഎം സ്ഥാനാർത്ഥി പട്ടിക നേരത്തെ തന്നെ തീരുമാനമായതിനാല്‍ വീണ ജോർജിന്റെ പ്രചാരണം ദിവസങ്ങള്‍ക്ക് മുൻപേ ആരംഭിച്ചിട്ടുണ്ട്. അബിൻ വർക്കിയും കുമ്മനം രാജശേഖരനും ഇന്ന് മുതലാണ് പ്രചാരണത്തിന് ഇറങ്ങുന്നത്. പ്രചാരണത്തില്‍ വൈകിയിട്ടില്ലെന്നും ജനങ്ങള്‍ ഒപ്പമുണ്ട് എന്നുമാണ് അബിൻ വർക്കിയുടെ പ്രതികരണം.



