play-sharp-fill
അബ്ദ്ദുല്ലക്കുട്ടി കീറാമുട്ടിയെന്ന് കോൺഗ്രസ് മുഖപത്രം

അബ്ദ്ദുല്ലക്കുട്ടി കീറാമുട്ടിയെന്ന് കോൺഗ്രസ് മുഖപത്രം

സ്വന്തംലേഖകൻ

 

തിരുവനന്തപുരം: മോദിയെ പുകഴ്ത്തിയ കോൺഗ്രസ് നേതാവ് അബ്ദുല്ലക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി.മുഖപത്രം വീക്ഷണം ബി.ജെ.പിയുടെ സ്ഥാനാർഥിയാകാൻ കച്ചകെട്ടുന്ന അബ്ദുല്ലക്കുട്ടി എന്ന കീറാമുട്ടിയെ വഴിയിൽ ഉപേക്ഷിക്കുന്നത് തന്നെയാണ് ഉത്തമമെന്ന് മുഖപ്രസംഗം വിമർശിക്കുന്നു.അധികാരമോഹം കൊണ്ട് നടക്കുന്ന ദേശാടനപക്ഷിയായ അബ്ദുല്ലക്കുട്ടി രാഷ്ട്രീയ അഭയം നൽകിയ കോൺഗ്രസിനെ തിരിഞ്ഞുകൊത്തുകയാണ്. മഞ്ചേശ്വരം സീറ്റ് കണ്ടാണ് ഭാണ്ഡക്കെട്ടുമായി ബി.ജെ…പിയിലേക്ക് പോകുന്നത്. ഇത്തരം അഞ്ചാംപത്തികളെ പാർട്ടിയിൽനിന്ന് പുറത്താക്കണം. കോൺഗ്രസിൽ നിന്ന് ബി.ജെ.പിക്ക് മംഗളപത്രം രചിക്കരുതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുല്ലക്കുട്ടി പണ്ടേ ശീലിച്ചതാണ്. ഇപ്പോൾ താമരക്കുളത്തിൽ മുങ്ങിക്കുളിക്കാനാണ് അബ്ദുല്ലക്കുട്ടിയുടെ മോഹം. കോൺഗ്രസിൽ ഇപ്പോൾ തോൽവിയുടെ വേനൽക്കാലമാണെന്നും ബി.ജെ.പിയിൽ താമര പൂക്കുന്ന വസന്തമാണെന്നും മനസ്സിലാക്കിയാണ് മോദി സ്തുതിയുമായി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്. ഒരിക്കൽ വേലി ചാടിയ പശു പിന്നീട് കാണുന്ന വേലികളൊക്കെ ചാടിക്കടക്കും. അതേപോലെയാണ് അബ്ദുള്ളക്കുട്ടി വീണ്ടും വേലിചാടാനൊരുങ്ങുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോഡ് മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്ന അബ്ദുല്ലക്കുട്ടിക്ക് ആ മോഹം നടക്കാതെപോയതാണ് ഇപ്പോഴത്തെ കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.