
സൗദി: റിയാദിലെ ജയിലില്‍ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് ഫയല്‍ ഗവർണറേറ്റില്‍ നിന്ന് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് നീങ്ങിയതായി വിവരം.
ഫയല്‍ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു.
ഇതിനോടകം 19 വർഷത്തിലധികം ജയില്‍ ശിക്ഷ പൂർത്തിയാക്കിയ അബ്ദുറഹീമിന് അവശേഷിക്കുന്ന ശിക്ഷാകാലയളവിൻ മേല്‍ ഇളവ് നല്കി മാപ്പ് ലഭിക്കാനുള്ള നിരന്തര ശ്രമത്തിലാണ് റഹീമിന്റെ അഭിഭാഷകരും എംബസിയും അബ്ദു റഹിം നിയമ സഹായസമിതിയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിയ നല്‍കുകയും ദീർഘകാലത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്ത സാഹചര്യത്തില്‍ ശിക്ഷയില്‍ ഇളവ് നല്‍കുന്നത് പരിഗണിക്കണമെന്ന് അഭിഭാഷകരായ അഡ്വ. റെന, അബുഫൈസല്‍ എന്നിവർ മുഖേന നിയമസഹായ സമിതി റിയാദ് ഗവർണ്ണർക്ക് ഇതിനകം അപേക്ഷ സമർപ്പിച്ചിരുന്നു. വിധിപ്രകാരം ശിക്ഷ കാലയളവായ 20 വർഷം 2026 മെയ് 20 നാണ് പൂർത്തിയാവുക.
നടപടികളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് വിവിധ കാര്യാലയങ്ങളെ സമീപിച്ചപ്പോഴാണ് ഗവർണറേറ്റില്‍ നിന്നുള്ള നടപടികള്‍ പൂർത്തിയാക്കി ഫയല്‍ മറ്റു വകുപ്പുകളിലേക്ക് അയച്ച കാര്യം അധികൃതർ അറിയിച്ചത്. സൗദി പൗരന്റെ മരണത്തെ തുടർന്ന് നേരത്തെ വധശിക്ഷക്ക് വിധിച്ചിരുന്ന അബ്ദുറഹീമിന് ദിയധനം നല്കിയതിനാല് സൗദി കുടുംബം മാപ്പ് നല്‍കിയിരുന്നു. ഇതോടെ വധശിക്ഷ റദ്ദാക്കപ്പെട്ടു. പിന്നീട് പൊതുഅവകാശ പ്രകാരം കുറ്റാക്കാരനാണെന്ന് കണ്ടെത്തി ഇരുപത് വർഷം ശിക്ഷ വിധിച്ച റിയാദിലെ അപ്പീല്‍ കോടതിയുടെ വിധി സുപ്രിംകോടതി ശരിവെക്കുകയായിരുന്നു.



