
ആലപ്പുഴയില്‍ 14 വയസുകാരനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി മര്‍ദ്ദിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനെയാണ് മര്‍ദ്ദിച്ചത്.
ആലപ്പുഴ : മുട്ടുകാലിന് മുതുകില്‍ ചവിട്ടുകയും ലാത്തികൊണ്ട് കൈയില്‍ അടിക്കുകയും ചെയ്തു. സ്റ്റേഷനിലെ ക്യാമറ ഇല്ലാത്ത സ്ഥലത്ത് എത്തിച്ചായിരുന്നു മര്‍ദ്ദനമെന്നാണ് പരാതി. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് കുട്ടിയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചുവരുത്തിയത്. ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. കുട്ടിയെ 6 മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ചുവെന്നും മാതാപിതാക്കളെ കാണാൻ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. പരിക്കേറ്റ കുട്ടി ചെട്ടികാട് ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടെന്ന് ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു.
എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് അറിയില്ലെന്നാണ് പൊലീസിന്റെ വിചിത്ര ന്യായീകരണം. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ ഡോ. ബി വസന്തകുമാരി അറിയിച്ചു. പൊലീസ് നടപടികള്‍ക്ക് താൻ സാക്ഷിയാണെന്ന് ഇവരുടെ വീട്ടുടമ ജയ പറഞ്ഞു. ഒരു പെണ്‍കുട്ടി ഓടിച്ച സ്കൂട്ടറില്‍ ബര്‍ക്കത്ത് അലിയുടെ സ്കൂട്ടര്‍ ഇടിച്ചതിനാണ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന് വീട്ടുടമ ജയ പറയുന്നു. തന്‍റെ ഭാഗത്താണ് പിഴവെന്ന് പെണ്‍കുട്ടി പൊലീസിനോട് സമ്മതച്ചിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ മുന്നില്‍ വെച്ചും കുട്ടിയെ പൊലീസ് മര്‍ദ്ദിച്ചെന്ന് ജയ പറയുന്നു.