
ആലപ്പുഴ : മറ്റപ്പള്ളിയില്‍ വീണ്ടും മണ്ണെടുക്കാൻ ശ്രമം നാട്ടുകാര്‍ തടയുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മണ്ണ് ലോബി ലോറികളുമായെത്തി മണ്ണെടുത്തത്. നാട്ടുകാര്‍ എത്തിയപ്പോഴേക്കും നാല് ലോഡ് മണ്ണ് ലോറിയില്‍ കടത്തിയിരുന്നു.
തുടര്‍ന്ന് മണ്ണ് കയറ്റിയ മൂന്ന് ലോറികള്‍ നാട്ടുകാര്‍ തടയുകയും മണ്ണ് ഖനനം നടക്കുന്ന സ്ഥലത്തേക്കുള്ള വഴി ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് മാവേലിക്കര തഹസീല്‍ദാര്‍ ഖനനത്തിന് എത്തിയവരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
കഴിഞ്ഞ 16ന് മാവേലിക്കരയില്‍ വെച്ച് മന്ത്രി പി.പ്രസാദിൻ്റെ അധ്യക്ഷതയില്‍ കൂടിയ സര്‍വകക്ഷി യോഗത്തിലായിരുന്നു മണ്ണ് ഖനനം താത്കാലികമായി നിര്‍ത്തിവെക്കാൻ തീരുമാനിച്ചത്.മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട എസ്.ഒ.പി പാലിച്ചിട്ടുള്ളതായി യോഗത്തില്‍ പങ്കെടുത്ത ജിയോളജി ഉദ്യോഗസ്ഥര്ക്ക്ബോധ്യപ്പെടുത്താന്കഴിഞ്ഞില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് കണക്കിലെടുത്താണ് മണ്ണെടുപ്പ് നിര്‍ത്തി വെക്കാനുള്ള പ്രധാന തീരുമാനം കൈക്കൊണ്ടത്. മണ്ണെടുപ്പിന് അനുമതി നല്കിയ കാര്യങ്ങള്‍ പരിശോധനക്ക് ശേഷം ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിനെയും ഹൈക്കോടതിയെയും അറിയിക്കാനും ജില്ല കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു.
തുടര്‍ന്നാണ് പരിശോധന നടപടികള്‍ പൂര്‍ത്തീകരിച്ച് തീരുമാനം ഉണ്ടാകും വരെ പ്രദേശത്ത് യാതൊരു തരത്തിലുള്ള മണ്ണെടുപ്പും ഉണ്ടാകാന്‍ പാടില്ലെന്ന് യോഗം തീരുമാനിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച കലക്ടറും, ജിയോളജിസ്റ്റ് അടക്കമുള്ള ഉദ്യോഗസ്ഥ സംഘം മണ്ണെടുക്കുന്ന മറ്റപ്പള്ളിയിലെത്തിയിരുന്നു. മണ്ണെടുപ്പിന് അനുമതി ലഭിച്ചിട്ടുള്ള വസ്തുക്കള്‍ സംബന്ധമായ രേഖകളും സംഘം പരിശോധിച്ചു.2008 ല്‍ പ്രദേശ സംബന്ധമായി കേന്ദ്ര ഏജൻസിയായ സെസ് നടത്തിയ പഠന റിപ്പോര്‍ട്ടക്കമുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടി 27ന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞിരുന്നു. ഇതിനിടയിലാണ് ധൃതി പെട്ട് മണ്ണ് എടുക്കാനുള്ള നീക്കം നടത്തിയത്.