
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം പൈലറ്റുമാരാണെന്ന ഇറ്റാലിയൻ മാധ്യമത്തിന്‍റെ റിപ്പോർട്ടിനെ തള്ളി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി).
ഇറ്റാലിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് തെറ്റും ഊഹാപോഹവുമാണെന്ന് ഏജൻസി പറഞ്ഞു. മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്നും ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്നും വ്യോമയാന അന്വേഷണ ഏജൻസി ആവശ്യപ്പെട്ടു.
സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍ അനാവശ്യമായ ആശങ്കക്ക് കാരണമാകുമെന്നും അന്വേഷണത്തെ ദുർബലപ്പെടുത്തുമെന്നും മുന്നറിയിപ്പ് നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഹമ്മദാബാദ് വിമാനദുരന്തത്തില്‍ തെറ്റുപറ്റിയത് പൈലറ്റിനാണെന്ന് ഇറ്റാലിയൻ പത്രം ‘കൊറിയേരെ ഡെല്ല സാറ’ റിപ്പോർട്ട് ചെയ്യതതിന് പിന്നാലെയാണ് സിവില്‍ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിലുള്ള എഎഐബിയുടെ പ്രതികരണം.
ഇന്ധന സ്വിച്ച് പൈലറ്റ് മനപൂർവം ഓഫ് ചെയ്തതെന്നാണ് ഇറ്റാലിയൻ പത്രത്തില്‍ പറയുന്നത്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായെന്നാണ് ആരോപണം.
നേരത്തെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നപ്പോഴും പിഴവ് പൈലറ്റിന്റേതെന്ന് എന്ന സൂചനയുണ്ടായിരുന്നു എന്നും ഇറ്റാലിയൻ പത്രത്തില്‍ പറഞ്ഞിരുന്നു.
അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രഥമിക റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു.
ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നായിരുന്നു റിപ്പോർട്ട്. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയില്‍ ഉണ്ടെന്നാണ് റിപ്പോർട്ടില്‍ പരാമർശിച്ചത്. വിമാനത്തിൻ്റെ എഞ്ചിനുകള്‍ പ്രവർത്തിച്ചത് സെക്കൻഡുകള്‍ മാത്രമാണെന്നും 32 സെക്കൻ്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
പക്ഷികള്‍ ഇടിക്കുകയോ പ്രതികൂല കാലാവസ്ഥയോ ആയിരുന്നില്ല അപകടകാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് ആയിരുന്നു എഎഐബി സമർപ്പിച്ചത്.



